ഫെബ്രുവരി എട്ട് വിരവിമുക്ത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഒന്ന് മുതല്‍ 19 വയസ് വരെ പ്രായമുള്ളവര്‍ക്ക് വിര നശീകരണ ഗുളിക നല്‍കും.
സ്‌കുളിൽ എത്തുന്ന കുട്ടികള്‍ക്ക് അവിടെ നിന്ന് ഗുളിക നല്‍കും. സ്‌കൂളിൽ എത്താത്ത കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി വിതരണം ചെയ്യും. ഫെബ്രുവരി എട്ടിന് ഗുളിക ലഭിക്കാത്ത കുട്ടികള്‍ക്ക് 15ന് ഗുളിക നല്‍കും.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1 മുതല്‍ 14 വയസ് വരെയുള്ള 64 ശതമാനം കുട്ടികളില്‍ വിരബാധ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് വിര നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്.
ഈ വര്‍ഷം 77,44,054 കുട്ടികള്‍ക്ക് ഗുളിക നല്‍കാനാണ് ലക്ഷ്യം. ഒന്ന് മുതല്‍ രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അര ഗുളികയും (200 മി.ഗ്രാം) രണ്ട് മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയും (400 മി.ഗ്രാം) നല്‍കും.
ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഗുളിക അലിയിച്ച് നല്‍കണം. മുതിര്‍ന്ന കുട്ടികള്‍ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം, ഒപ്പം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികള്‍ക്ക് ഗുളിക നല്‍കേണ്ടതില്ല.
ജില്ലാ ഭരണകൂടം, തദ്ദേശസ്വയം ഭരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം, പട്ടികവര്‍ഗ വികസനം തുടങ്ങിയ വകുപ്പുകള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.