തിരുവനന്തപുരം: റോഡ് ഗതാഗത മേഖലയിൽ സമഗ്രമായ പരിഷ്കാരങ്ങളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കിയിട്ടുള്ളത് എന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കെഎസ്ആർടിസിക്ക് അനുവദിക്കുന്ന ധനസഹായം ചൂണ്ടിക്കാട്ടിയാണ് ബജറ്റിൽ ധനമന്ത്രിയുടെ അവകാശവാദം.യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന 2011-16 കാലയളവിൽ 1463.86 കോടി രൂപയാണ് നൽകിയിരുന്നത്. അതേസമയം ഒന്നാം പിണറായി സർക്കാർ 2016-21 കാലഘട്ടത്തില്‍ 5,002.13 കോടി രൂപയും രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മൂന്ന് വർഷത്തിനുള്ളിൽ 4,917.92 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.ഇവയ്ക്ക് പുറമെ, വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി 128.54 കോടി രൂപയാണ് പദ്ധതിയിനത്തില്‍ കെഎസ്ആര്‍ടിസിക്ക് ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയത്. പഴയ ബസുകള്‍ മാറ്റി കൂടുതല്‍ പുതിയ ബസുകള്‍ നിരത്തിലിറക്കേണ്ടതുണ്ട്. കൂടുതൽ പരിസ്ഥിതി സൗഹൃദമായ ബിഎസ്-6 നിലവാരത്തിലുള്ള ഡീസൽ ബസുകൾ വാങ്ങുന്നതിനായി കെഎസ്ആർടിസിക്ക് 92 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഇ-ബസ് വിവാദം കെഎസ്ആർടിസിയിൽ പുകയുന്നതിനിടെയാണ് ബജറ്റിൽ ഡീസൽ ബസുകൾ വാങ്ങുന്നതിനായി പദ്ധതിവിഹിതം നീക്കിവെച്ചത് എന്നതും ശ്രദ്ധേയം.അതുപോലെ മോട്ടോര്‍ വാഹനവകുപ്പിനായി 35.52 കോടി രൂപയാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് കോളേജിനെ മുൻനിര ഗവേഷണ സ്ഥാപനമായി വികസിപ്പിക്കുന്നതിനുള്ള ധനസഹായമായി 5.28 കോടി രൂപ ബജറ്റിൽ വകയിരുത്തി. മോട്ടോർ വെഹിക്കിൾ ചെക്ക് പോസ്റ്റുകൾ ആധുനികവത്കരിക്കുന്നതിനായി 2.50 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ബാലഗോപാൽ പറഞ്ഞു.