ദില്ലി: ദില്ലിയിലും സമീപ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ദില്ലി, രാജസ്ഥാൻ. ചണ്ഡിഗഡ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ഫെബ്രുവരി 3നും 4നും ഉത്തർ പ്രദേശിൽ ഫെബ്രുവരി 4നും 5നും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. ഉത്തർ പ്രദേശിലും രാജസ്ഥാനിലും പഞ്ചാബിലും ചണ്ഡിഗഡിലും ഹരിയാനയിലും ആലിപ്പഴ വർഷത്തോടെയാകും മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കിയിട്ടുള്ളത്.വെള്ളിയാഴ്ച കനത്ത മൂടൽ മഞ്ഞാണ് ദില്ലിയില്‍ അനുഭവപ്പെട്ടത്. ദില്ലി വിമാനത്താവളത്തിൽ വെള്ളിയാഴ്ച വിസിബിലിറ്റി 0 ആയിരുന്നു. ഇത് ഇവിടെ നിന്നുള്ള സർവ്വീസുകളെ സാരമായി ബാധിച്ചിരുന്നു. ട്രെയിൻ സർവ്വീസുകളേയും മൂടൽ മഞ്ഞ് ബാധിച്ചിരുന്നു. രാജ്യ തലസ്ഥാനത്തെ വെള്ളിയാഴ്ച താപനില 7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കൂടിയ താപനില 18.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. വടക്ക് പടിഞ്ഞാറൻ മേഖലയിലെ സംസ്ഥാനങ്ങളായി ഹിമാചൽ പ്രദേശിൽ അടക്കം മഞ്ഞ് വീഴ്ചയും മഴയും തുടരുകയാണ്.
ഷിംലയിൽ വാഹന ഗതാഗതം വരെ തടസപ്പെടുന്ന രീതിയിലാണ് മഞ്ഞ് വീഴ്ചയുണ്ടായത്. ദേശീയപാതകൾ അടക്കം 720 റോഡുകളിലൂടെയുമുള്ള ഗതാഗതം മഞ്ഞ് വീഴ്ചയിൽ തടസപ്പെട്ടു. ചംപയിൽ 163 റോഡുകളും ലാഹോളിൽ 139 റോഡുകളും കുളുവിൽ 67 റോഡുകളും മണ്ടിയിഷ 54 റോഡുകളും കിന്നൌറിൽ 46 റോഡുകളിലുമാണ് മഞ്ഞ് വീഴ്ചയിൽ ഗതാഗതം തടസപ്പെട്ടത്.