കോഴിക്കോട്: പത്ത് വർഷമായി നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന ചൂടിൽ കേരളം. 2014 മുതലാണ് അന്തരീക്ഷ ഊഷ്‌മാവിൽ ക്രമാതീതമായ വർധന. 123 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഒമ്പത് വർഷവും ഇക്കാലയളവിലാണെന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്‌ഞ്ച് സ്‌റ്റഡീസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൂട് കൂടുന്നതിന് വിപരീതമായി മഴ ലഭ്യതയിൽ വലിയ കുറവുണ്ടാകുന്നുണ്ട്. ശരാശരി വാർഷിക ഊഷ്‌മാവിനെക്കാൾ 0.97 ഡിഗ്രി സെൽഷ്യസ് വർധനയുണ്ടായ 2016 ആണ് നൂറ്റാണ്ടിലെ ഏറ്റവും ചൂടേറിയ വർഷം. തൊട്ടുപിറകിൽ 2019 ആണ് (0.88 ഡിഗ്രി സെൽഷ്യസ് വർധന). 0.66 ഡിഗ്രി സെൽഷ്യസ് വർധന ഉണ്ടായ 2023 അഞ്ചാം സ്ഥാനത്താണ്. 2023ലാണ് നൂറ്റാണ്ടിലെ ഏറ്റവും ചൂടേറിയ മൺസൂൺ കാലവും (+1.14 ഡിഗ്രി സെൽഷ്യസ്) പ്രീ മൺസൂണും (+0.99 ഡിഗ്രി സെൽഷ്യസ്). കഴിഞ്ഞ ആഗസ്‌തിൽ ചൂട് 3.03 ഡിഗ്രി സെൽഷ്യസ് വരെ കൂടി.
ആഗോള തലത്തിലും ദേശീയ തലത്തിലും വർധിക്കുന്ന ചൂടിന് ആനുപാതികമായ വർധനയാണ് കേരളത്തിലും കാണുന്നത്. 1971 –-2020 കാലയളവിലെ ശരാശരി ഊഷ്‌മാവ് (എൽപിഎ) മാനദണ്ഡമാക്കിയാണ് ഇത് നിർണയിക്കുന്നത്. 100 വർഷം പിന്നിടുമ്പോൾ 1.07 ഡിഗ്രി സെൽഷ്യസ് വർധനയുണ്ട്. അതേസമയം, മഴ ലഭ്യതയിൽ 1971 –-2020 കാലയളവിൽ 12 ശതമാനവും 100 വർഷത്തിൽ ആറ് ശതമാനവുമാണ് കുറവ്. 2023ൽ തെക്ക് പടിഞ്ഞാറൻ മൺസൂണിൽ 30.9 ശതമാനം കുറവുണ്ട്.
നൂറ്റാണ്ടിലെ ഏറ്റവും ചൂടേറിയ 10 വർഷങ്ങൾ
(ശരാശരിയിൽ നിന്നുള്ള വർധന ബ്രാക്കറ്റിൽ)
1987 (+0.45), 2014 (+0.42 ), 2015 (+0.66), 2016 ( +0.97 ), 2017 (+0.71), 2019 (+0.88 ), 2020 (+0.81), 2021 (+0.44), 2022 (+0.45 ), 2023 (+0. 66).