ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ പോസ്റ്റർഒട്ടിച്ചും ചുവരെഴുതിയും വികൃതമാക്കിയാല്‍ ഒരുവർഷം തടവും ഒരുലക്ഷം രൂപ പിഴയും ഒടുക്കേണ്ടിവരും.ബാനർ കെട്ടിയും ഫ്ലെക്‌സ് ബോഡുകള്‍വെച്ചും നോട്ടീസ് പതിച്ചും പരസ്യം പ്രദർശിപ്പിച്ചും പൊതുയിടങ്ങള്‍ നശിപ്പിക്കുന്നവർക്ക് ആറുമാസം തടവും 50,000 രൂപ പിഴയും നല്‍കാനും വ്യവസ്ഥചെയ്യുന്ന കരട് നിയമം തയ്യാറായി.നിയമപരിഷ്‌കരണ കമ്മിഷൻ തയ്യാറാക്കിയ കരട് ബില്‍ (ദ കേരള പ്രിവൻഷൻ ഓഫ് ഡിഫെയ്‌സ്‌മെന്റ് ഓഫ് പ്രോപ്പർട്ടി ബില്‍ 2024) സർക്കാരിന് കൈമാറി. തദ്ദേശ, നിയമവകുപ്പുകളുടെ പരിശോധനകള്‍ക്കുശേഷം ബില്‍ പാസാക്കുന്നത് സർക്കാരിന്റെ സജിവ പരിഗണനയിലാണ്. പൊതുസ്ഥലങ്ങളും പുരാവസ്തുപ്രാധാന്യമുള്ള സ്ഥലങ്ങളും വികൃതമാക്കുന്നത് തടയാൻ നിയമം വേണമെന്ന നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (2006-2008) യുടെ ശുപാർശകൂടി കണക്കിലെടുത്താണ് കരട് ബില്‍ തയ്യാറായിട്ടുള്ളത്.
ഭാരവാഹികള്‍ കുറ്റക്കാരാകും
:റോഡുകള്‍, നടപ്പാതകള്‍, ചരിത്രസ്മാരകങ്ങള്‍, കെട്ടിടങ്ങള്‍, അതിന്റെ മതിലുകള്‍, ട്രാഫിക് ഐലൻഡുകള്‍, സ്ഥലസൂചനാ ബോർഡുകള്‍, നെയിംബോർഡുകള്‍ തുടങ്ങിയവയെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും.
വ്യക്തികള്‍ക്ക് പകരം സ്ഥാപനങ്ങളോ കമ്ബനികളോ രാഷ്ട്രീയപ്പാർട്ടികളോയാണ് നിയമലംഘനം നടത്തുന്നതെങ്കില്‍ അവയുടെ മേധാവിയോ പാർട്ടിഭാരവാഹികളോ കുറ്റക്കാരാകും. അതല്ലെങ്കില്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നിയമലംഘനം നടന്നിട്ടുള്ളതെന്ന് തെളിയിക്കേണ്ടിവരും. വിനോദസഞ്ചാരമോ വാണിജ്യപ്രാധാന്യമോ കണക്കിലെടുത്ത് പൊതുസ്ഥലത്ത് ബോർഡുകള്‍ സ്ഥാപിക്കുന്നതിന് കളക്ടർമാർക്ക് അധികാരമുണ്ടാവും.
ചുവരെഴുത്തുകള്‍ മായ്ക്കണം:തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയപ്പാർട്ടികളോ സ്ഥാനാർഥികളോ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ചുവരെഴുതുന്നതിനും പോസ്റ്ററുകള്‍ പതിക്കുന്നതും കൈവശക്കാരുടെ രേഖാമൂലമുള്ള സമ്മതം വാങ്ങിയിരിക്കണം. നിശ്ചിതസമയത്തിനുശേഷം ഇവനീക്കം ചെയ്യുകയും ചുവരെഴുത്തുകള്‍ മായ്‌ച്ചുകളയുകയും വേണം.