ഇടുക്കി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ മാത്രമല്ല, കേരളത്തിലെ ഇടുക്കി ജില്ലയും തണുപ്പിൽ അലിയുകയാണ്. പ്രശാന്തമായ ഭൂപ്രകൃതിക്കും സുന്ദരമായ കാഴ്ചകളും ധാരാളമുള്ള മൂന്നാർ മഞ്ഞിലലിഞ്ഞ് സഞ്ചാരികൾക്കായി കാത്തിരിക്കുകയാണ്. ഈ വർഷം ആദ്യമായി താപനില പൂജ്യത്തിന് താഴെ എത്തിയതോടെ തെക്കിൻ്റെ കശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിലെ കാഴ്ചകൾ കാണാനായി സഞ്ചാരികൾ ഒഴുകകയാണ്.മൂന്നാർ മാത്രമല്ല മൂന്നാർ ടൗണിൽ നിന്ന് മാറിയുള്ള കന്തല്ലൂർ, മറയൂർ, മാട്ടുപ്പെട്ടി, കുമളി, രാമക്കൽമേട് എന്നിവടങ്ങളിലെല്ലാം ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. പുലർച്ചെ നല്ല മഞ്ഞും ഉച്ചയ്ക്ക് നേരിയ ചൂടും തണുപ്പും കലർന്ന കാലാവസ്ഥയാണുള്ളത്. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ വട്ടവടയിലേക്ക് ആളുകളുടെ ഒഴുക്ക് തുടരുകയാണ്.ഡിസംബർ, ജനുവരി മാസങ്ങളിലെത്തുന്ന അതിശൈത്യം ഇത്തവണ മുന്നാറിലെ വിനോദ സഞ്ചാരമേഖലയ്ക്ക് എന്നും ഉണർവുണ്ടാക്കുന്നതാണ്. ക്രിസ്മസ് - ന്യൂഇയർ അവധി ദിവസങ്ങളിൽ ഇടുക്കി ജില്ലയിലെ മൂന്നാർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തണുപ്പും മികച്ച കാലാവസ്ഥയുമാണ് സഞ്ചാരികളെ ആകർഷിച്ചത്. ഈ സാഹചര്യമാണ് ഇപ്പോൾ മൂന്നാറിൽ തുടരുന്നത്. ചിന്നക്കനാൽ, ഗുണ്ടുമല, ദേവികുളം, കടുകുമുടി എന്നിവടങ്ങളിൽ അതിശൈത്യമാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. മൂന്നാർ ടൗൺ, നല്ലതണ്ണി, നടയാർ എന്നിവടങ്ങളിൽ കഴിഞ്ഞ ദിവസം പുലർച്ചെ നാല് ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയത്.
താപനില കുറഞ്ഞതോടെ ചെണ്ടുവര, തെന്മല, ലക്ഷമി, ചിറ്റുവര, എലപ്പെട്ടി, ചൊക്കനാട് എന്നിവടങ്ങളിൽ രണ്ട് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവടങ്ങൾ തണുത്തുറഞ്ഞ അവസ്ഥയിലാണ്. അതിശക്തമായ മഞ്ഞിനൊപ്പം പ്രഭാതം കാണാൻ കൊളുക്കുമല ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ എത്തുന്നുണ്ട്. കൊളുക്കുമലയിൽ മഞ്ഞ് പെയ്യുന്ന കാഴ്ച ആരുടെയും മനസ്സ് കുളിർപ്പിക്കുന്നതാണ്.