സ്നേഹക്കൂട് “ഭവന നിർമ്മാണ പദ്ധതി പ്രകാരം ഇരിഞ്ഞാലക്കുട നിയോജകമണ്ഡലത്തിലെ വീടില്ലാത്ത റസിയ സുൽത്താനക്ക് കരുതലിന്റെ സ്നേഹക്കൂടൊരുങ്ങുന്നു. ഭവനത്തിന്റ നിർമ്മാണ ഉത്ഘാടനവും തറക്കല്ലിടലും മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു.
റസിയ സുൽത്താനയ്ക്ക് പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സുമനസ്സുകളുടെ സഹായത്തോടെ 3 സെന്റ് സ്ഥലം വാങ്ങി നൽകുകയും അതിന്റെ ആധാര കൈമാറ്റം 24 നവംബർ 2024 ന് നടത്തുകയും മുന്നേ ചെയ്തിരുന്നുവെന്നും മന്ത്രിയുടെ ഫേസ്ബുക് പേജിൽ വ്യക്തമാക്കുന്നു.തുടർന്ന് വീട് വെച്ച് നൽകുന്ന ഉദ്യമം എ.പി.ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവ്വകലാശാലയിലെ എൻ.എസ്.എസ് സെൽ, തൃശൂർ പാലക്കാട് റീജിയണിലെ യൂണിറ്റുകൾ ഏറ്റെടുക്കുകയും അതിന്റെ നിർവ്വഹണ ചുമതല സർവകലാശാലയിലെ അഫിലിയേറ്റ് ചെയ്തിട്ടുള്ള സഹൃദയ എൻജിനീയറിങ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന് നൽകുകയും ചെയ്തു. സഹൃദയ കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ ആദ്യഘട്ടത്തിൽ സമാഹരിച്ച തുക ഉപയോഗിച്ച് റസിയ സുൽത്താനയ്ക്കായി “സ്നേഹക്കൂട്” ഭവനമൊരുങ്ങുന്ന വിവരം ഏറെ സന്തോഷത്തോടെ പങ്ക് വെക്കുന്നുവെന്നും മന്ത്രി കുറിച്ചു.
ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിലെ അർഹമായ വീടില്ലാത്ത വ്യക്തികൾക്ക് വിവിധ കലാലയങ്ങളിലെ നാഷണൽ സർവീസ് സ്കീമും ബഹുജനങ്ങളുടെയും സഹായസഹകരണത്തോടെ വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയാണ് “സ്നേഹക്കൂട്”.ഭൂമിയും വീടും നൽകി മുഴുവൻ ഭവനരഹിതരെയും പുനരധിപ്പിക്കുക എന്നത് കേരള സർക്കാറിന്റെ പ്രഖ്യാപനത്തോടൊന്നിച്ച് രാഷ്ട്രപുനർനിർമ്മാണ പ്രക്രിയയിൽ ഭാഗമാകുന്ന എൻ.എസ്.എസ് വിദ്യാർത്ഥികൾക്ക് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.