ശ്രീകണ്ഠപുരം: കാവുമ്പായി സമര സേനാനി ഇ കെ. നാരായണൻ നമ്പ്യാർ ചരിത്രത്തിൻ്റെ ഭാഗമായ അതുല്യനായ വിപ്ലവകാരിയാണെന്ന് അഡ്വ. പി സന്തോഷ് കുമാർ എം.പി. കൂട്ടും മുഖത്ത് ഇ.കെ. നാരായണൻ നമ്പ്യാർ ഒന്നാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിൻ്റെ മുൻ നിര പോരാളിയായി തൻ്റെ ഇരുപതാം വയസ്സിൽ ജൻമി നാടുവാഴിത്വത്തിനെതിരെ പിതാവിൻ്റെ കൈ പിടിച്ച് സമരരംഗത്തേക്ക് വന്ന ഇ.കെ. ബ്രിട്ടീഷ് പോലിസിൻ്റെ ക്രൂര മർദ്ദനത്തിന് ഇരയായി സേലം ജയിലിൽ അടക്കപെട്ടു. സേലം ജയിലിൽ നടന്ന വെടിവെപ്പിൽ ഇ.കെ നാരായണൻ നമ്പ്യാരുടെ പിതാവ് തളിയൻ രാമൻ നമ്പ്യാർ കൺമുന്നിൽ വെടിയേറ്റ് മരിച്ചു. പിതാവ് പിടഞ്ഞ് വീണ് മരിക്കുമ്പോഴും ഈൻക്വിലാബ് വിളിയുമായി കർഷക സമരത്തെ നെഞ്ചിലേറ്റിയ നേതാവാണ് ഇ.കെ. അദ്ദേഹത്തിൻ്റെ വിയോഗം കമ്യൂണിസ്റ്റ് പാർട്ടിക്ക് കനത്ത നഷ്ടമാണെന്നും പി. സന്തോഷ് കുമാർ എം.പി പറഞ്ഞു. അഡ്വ. കെ.പി. സജീഷ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ. വത്സലൻ, സി. രവീന്ദ്രൻ, അഡ്വ. സി രാജീവൻ, ടി.പി സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. നേരത്തെ പൊടിക്കളത്ത് നിന്ന് ആരംഭിച്ച ബഹുജന പ്രകടനവും നടന്നു.