ദില്ലി: ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി (ആദായനികുതിവകുപ്പ്) അറസ്റ്റ് ചെയ്ത ശേഷം ആദ്യമായി പ്രതികരിച്ച് ഭാര്യ സുനിത കെജ്രിവാള്‍. അരവിന്ദ് കെജ്രിവാളിന്‍റെ ജീവിതം രാജ്യത്തിന് വേണ്ടിയാണെന്നും മോദിക്ക് അധികാരത്തിന്‍റെ അഹങ്കാരമാണെന്നും സുനിത സമൂഹമാധ്യമമായ എക്സിലൂടെ പറഞ്ഞു.കെജ്രിവാളിന്‍റെ ജീവിതം രാജ്യത്തിനായിട്ടാണ്, മോദിക്ക് അധികാരത്തിന്‍റെ അഹങ്കാരമാണ്, എല്ലാം തകര്‍ക്കാനാണ് മോദിയുടെ ശ്രമമെന്നും സുനിത കുറിച്ചു.
അരവിന്ദ് കെജ്രിവാളിനൊപ്പം രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകളിലെല്ലാം സജീവപിന്തുണയായി പരസ്യമായും അല്ലാതെയും നിന്നിട്ടുള്ളയാളാണ് മുൻ ഐആര്‍എസ് (ഇന്‍റേണല്‍ റെവന്യൂ സര്‍വീസ്) ഓഫീസര്‍ കൂടിയായ സുനിത. കെജ്രിവാളിന്‍റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന് പകരമായി ഒരുപക്ഷേ സുനിത സ്ഥാനമേല്‍ക്കുമെന്നുള്ള അഭ്യൂഹങ്ങളും നിലവിലുണ്ട്.
എന്നാല്‍ നിലവില്‍ രാഷ്ട്രീയത്തില്‍ ഒട്ടും സജീവമല്ല സുനിത. അതിനാല്‍ തന്നെ സുനിതയുടെ 'എൻട്രി' പ്രതീക്ഷിക്കാമോ എന്നതില്‍ ഇനിയും സൂചനകളായില്ല.
അതേസമയം അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യാപേക്ഷയില്‍ വാദം കഴിഞ്ഞ് വിധിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആം ആംദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും കെജ്രിവാളിന്‍റെ കുടുംബവുമെല്ലാം.
ഇന്നലെ രാത്രിയോടെയാണ് കെജ്രിവാളിനെ ഇഡി നാടകീയമായി അറസ്റ്റ് ചെയ്തത്. രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങളാണ് രാത്രിയില്‍ തന്നെ നടന്നത്. മോദി സര്‍ക്കാരിന്‍റെ നടപടിയെ രൂക്ഷമായി എതിര്‍ത്ത് ഇന്ത്യ മുന്നണിയിലെ കോൺഗ്രസ് അടക്കമുള്ള കക്ഷികള്‍ കൂടി രംഗത്തെത്തിയതോടെ വൻ രാഷ്ട്രീയചലനങ്ങളാണ് രാജ്യത്തുണ്ടാകുന്നത്.