കാസര്‍കോട് റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധി സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പ് ആയുധമാക്കാനാണ് ലീഗ് ശ്രമമെന്നും പ്രസ്താവന പിന്‍വിലച്ച് ലീഗ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ഡോ.കെ.ടി ജലീല്‍ എംഎല്‍എ. ഇ.ഡിയെ ഭയന്ന് നീതിന്യായ സംവിധാനങ്ങള്‍ വരെ കാവിവല്‍ക്കരിക്കപ്പെടുന്നുവെന്ന് തുറന്നു പറയാന്‍ കഴിയാത്തതിനാലാണ് ലീഗ് സംസ്ഥാന സര്‍ക്കാരിനെതിരെ തിരിയുന്നതെന്നും കെ.ടി ജലീല്‍ പറഞ്ഞു.റിയാസ് മൗലവിയുടെ ഭാര്യയോ കുടുംബമോ സമര സമിതിയോ സര്‍ക്കാരിനേയും പ്രോസിക്യൂഷനേയും കുറ്റപ്പെടുത്തിയിട്ടില്ല. ഏഴ് വര്‍ഷം പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരുന്നത് കേസില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് എടുത്തതിനാലാണ്. കൊവിഡ് കാലത്ത് പോലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ഇത്തരം കേസ് വെറെ ഉണ്ടോയെന്ന് സംശയമാണ്. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന സെക്രട്ടറി പി.എം.എ സലാമും നടത്തിയത് അസംബന്ധം നിറഞ്ഞ പ്രസ്താവനയാണ്. ഇത് നിരുത്തരവാദപരവും മികച്ച രീതിയില്‍ കേസ് അന്വേഷിച്ച് തെളിവുകളെല്ലാം കോര്‍ത്തിണക്കി കുറ്റപത്രം തയ്യാറാക്കിയ അന്വേഷണ സംഘത്തിന്റെ മനോവീര്യം നഷ്ടപ്പെടുത്തുന്നതുമാണ്. കേസില്‍ പൊലീസും പ്രോസിക്യൂഷനും തമ്മില്‍ ഒത്തുകളിച്ചുവെന്ന് ആരോപിക്കുന്ന ലീഗ്, കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ശ്രീനിവാസ് അത്തരം ഉദ്യോഗസ്ഥനാണോയെന്ന് വ്യക്തമാക്കണമെന്ന് കെ ടി ജലീൽ പറഞ്ഞു.സര്‍ക്കാര്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി കോടതി വിധി വരുന്നത് ആദ്യസംഭവമല്ല. എന്നുകരുതി അത് ഒത്തുകളിയുടെ ഭാഗമാണെന്ന് പറയുന്നത് അസംബന്ധമാണ്. കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് അവധാനത്തോടെയുള്ള പ്രതികരണമാണ് ഉണ്ടാകേണ്ടിയിരുന്നത്. കോടതിവിധി ഉയര്‍ത്തിക്കാട്ടി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് തട്ടാനാണ് ഇപ്പോള്‍ യു.ഡി.എഫ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് കോടതി വിധി ഉപയോഗിക്കുന്നത്. ലീഗിന്റെ പ്രതികരണം ആത്മാര്‍ത്ഥപരമാണെങ്കില്‍ ലീഗ് ഭരണകാലത്ത് കാസര്‍കോട്ട് നടന്ന മൂന്ന് കൊലക്കേസുകളിലെ വിധി സംബന്ധിച്ച നിലപാട് വ്യക്തമാക്കണം. ആ കേസുകളില്‍ കുടുംബങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല. അത് ജനങ്ങള്‍ക്കറിയാം എന്നിരിക്കെയാണ് റിയാസ് മൗലവി കേസില്‍ ലീഗ് അസംബന്ധം എഴുന്നള്ളിക്കുന്നത്. ലീഗ് നേതാവാണ് റിയാസ് മൗലവി സമര സമിതിയെ നയിക്കുന്നത്. സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകന്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റിന്റെ അടുത്ത ബന്ധുവുമാണ്. അതിനാല്‍ അസംബന്ധ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ ലീഗ് തയ്യാറാകണം.
WEONE KERALA SM