എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം. പൊതുമുതൽ നശിപ്പിച്ചെന്ന മറ്റൊരു കേസിൽ ഷിയാസിനെ പ്രതി ചേർത്തിരുന്നു. ഇതിൽ ജാമ്യമെടുത്തിരുന്നില്ല. ഈ കേസിൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് കോടതിയിലെത്തിയത്. ഇതോടെ ഷിയാസും മാത്യു കുഴൽനാടനും കോടതി മുറിയിൽ കയറി. പൊലീസ് കോടതി വരാന്തയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. (കേസ് അറസ്റ്റ് മുഹമ്മദ് ഷിയാസ്)കോതമംഗലം പ്രതിഷേധത്തിൽ മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപയുടെ ബോണ്ട് കെട്ടിവെക്കണം. കുറ്റപത്രം സമർപ്പിക്കും വരെയോ മൂന്ന് മാസം വരെയോ കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കയറരുത്. സംസ്ഥാനം വിട്ടു പോവുകയുമരുത്.
പൊതുമുതൽ നശിപ്പിച്ചതിനാവശ്യമായ തെളിവുകളില്ല എന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധം പരിധി വിട്ടെന്ന് വ്യക്തമാണ്. എന്നാൽ അത് ജാമ്യം നിഷേധിക്കാനോ, കസ്റ്റഡിക്കോ പര്യാപ്തമല്ല. പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കില്ലെന്ന് കോടതി പറഞ്ഞു. കസ്റ്റഡി ആവശ്യം കോടതി നിരസിച്ചു.