തൃശൂര്‍: കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരമൊരുങ്ങുന്നു. ഇത് സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഉണ്ടായേക്കും. മാറുന്ന കാലത്തെ, കലാമണ്ഡലവും അഭിസംബോധന ചെയ്യും, ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹം, അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാൻസിലർ അറിയിച്ചു. ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന മോഹിനിയാട്ടം നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ അവസരം ഒരുങ്ങിയതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തുന്നത്. എട്ടാം ക്ലാസുമുതൽ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരമുണ്ട് കേരള കലാമണ്ഡലത്തിൽ . നൂറിലേറെ വിദ്യാർഥിനികൾ പത്തിലേറെ കളരികളിൽ ചുവടുറയ്ക്കുന്നു. അധിക തസ്തിക സൃഷ്ടിക്കേണ്ടതില്ല എന്നതിനാൽ ആൺകുട്ടികള്‍ക്ക് മോഹിനിയാട്ടം പഠിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ തടസമുണ്ടാവില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമായാൽ മാത്രം തീരുമാനം തെരഞ്ഞെടുപ്പിന് ശേഷമെടുക്കാനാണ് ഇവര്‍ കരുതുന്നത്.
വിദഗ്ധരടങ്ങുന്ന കമ്മിറ്റി കരിക്കുലം തീരുമാനിക്കും. മാറാൻ മടിയുള്ള ചില സാമ്പ്രദായിക ചിട്ടക്കാരൊഴികെയുള്ളവർ ആൺ പ്രവേശത്തെ സ്വാഗതം ചെയ്യുമെന്നാണ് കലാമണ്ഡലത്തിന്‍റെ പ്രതീക്ഷ.
we one kerala sj