സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ അതൃപ്തി. രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർഥിത്വത്തിനെതിരെ വി മുരളീധരൻ വിഭാഗം. നേതാക്കൾ രാജീവ് ചന്ദ്രശേഖറിന്റെ പിറകെ പോകുന്നുവെന്നാണ് വി മുരളീധരന്റെ പരാതി. ആർക്കും പരിചയമില്ലാത്ത ആളെ കേന്ദ്ര നേതൃത്വം തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കി എന്ന പരാതി സംസ്ഥാന നേതൃത്വത്തിന് നേരത്തെ തന്നെയുണ്ട്. ഇതുകൂടാതെയാണ് വി മുരളീധരൻ വിഭാഗവും രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാർഥിയാക്കിയതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നത്.ജില്ലയിലെ പ്രധാന നേതാക്കളെല്ലാം രാജീവ് ചന്ദ്രശേഖറിന് പിറകെ പോകുന്നു എന്നാണ് മുരളീധരൻ വിഭാഗത്തിന്റെ പരാതി. ജില്ലാ പ്രസിഡണ്ട് പി വി രാജേഷ് ഉൾപ്പെടെയുള്ളവർ വി മുരളീധരനായി പ്രചാരണത്തിന് പോലും ഇറങ്ങുന്നില്ല എന്നും ആക്ഷേപമുണ്ട് . തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാസങ്ങൾക്ക് മുൻപേ തുടങ്ങിയതാണ് ആറ്റിങ്ങൽ മണ്ഡലം ലക്ഷ്യമിട്ടുള്ള മുരളീധരന്റെ പ്രവർത്തനം. ഇതിലൊന്നും അന്നും ജില്ലയിലെ നേതാക്കളെ പങ്കെടുപ്പിച്ചിരുന്നില്ല. ഇതിലുള്ള അമർഷം മുരളീധരനെതിരെ നേതാക്കൾക്കുമുണ്ട്.കഴിഞ്ഞദിവസമാണ് രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചത്. വോട്ടർമാർക്ക് ഒരു പരിചയാവുമില്ലാത്ത സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തേണ്ട അവസ്ഥയിലാണ് നേതാക്കളും പ്രവർത്തകരും. പ്രചാരണത്തിന്റെ പാതി മുക്കാൽ ഭാഗവും ഇതിനായി മാറ്റി വെക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് പ്രവർത്തകർ. വളരെ ചുരുക്കം പ്രവർത്തകർ മാത്രമാണ് റോഡ് ഷോയിൽ ഉൾപ്പെടെ ഉണ്ടായിരുന്നതും.