കർഷക സമരത്തിനിടെ മരിച്ച യുവ കർഷകൻ ശുഭ്കരൺ സിങ്ങിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് – ഹരിയാന ഹൈക്കോടതി. റിട്ടയേർഡ് ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ രണ്ട് എഡിജിപിമാരും ഉൾപെടും. ഫെബ്രുവരി 21 നായിരുന്നു ഹരിയാന പൊലീസിൻ്റെ നടപടിയിൽ കർഷകൻ മരിച്ചത്.എന്തു തരം ബുള്ളറ്റുകളും പെല്ലറ്റുകളുമാണ് സമരത്തിനിടെ ഉപയോഗിച്ചത് എന്നതിൻ്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാൻ ഹരിയാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കര്‍ഷകന്‍റെ മരണത്തില്‍ അന്വേഷണം വൈകിപ്പിക്കുന്നതില്‍ പഞ്ചാബ് സർക്കാരിനെയും കോടതി വിമര്‍ശിച്ചു. അതേ സമയം സ്ത്രീകളെയും കുട്ടികളെയും എന്തിനാണ് സമരത്തില്‍ മുന്നില്‍ നിര്‍ത്തിയതെന്ന് കർഷകരോട് കോടതി ചോദിച്ചു.കേന്ദ്ര സേനയെ അടക്കം വിന്യസിച്ച് സമരക്കാർ ദില്ലിയിലേക്ക് എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ട്രെയിൻ തടയലടക്കം പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയുടെ പൊളിറ്റിക്കൽ നോൺ പൊളിറ്റിക്കൽ വിഭാഗങ്ങൾ സമരം കൂടുതൽ ശക്തമാക്കുമെന്ന നിലപാടിലാണ്.