മാലദ്വീപിന് കടാശ്വാസം നല്‍കണമെന്ന് ഇന്ത്യയോട് മുഹമ്മദ് മുയിസു അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് സോലിഹിന്റെ ഈ പരാമർശം. കഴിഞ്ഞ സെപ്തംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് 45കാരനായ മുയിസു 62കാരനായ സോലിഹിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തുന്നത്.
'മുയിസു ഇന്ത്യയോട് കടാശ്വാസം നല്‍കണമെന്ന് അഭ്യർത്ഥിച്ചതായി മാദ്ധ്യമങ്ങളില്‍ ഞാൻ കണ്ടു. എന്നാല്‍ മാലദ്വിപീന്റെ സാമ്ബത്തിക ഞെരുക്കം ഇന്ത്യയ്ക്കുള്ള വായ്‌പാ കുടിശ്ശിക മൂലമല്ല. ഇന്ത്യയെക്കാള്‍ കൂടുതല്‍ ചെെനയ്‌ക്കാണ് നല്‍കാനുള്ളത്. തിരിച്ചടവ് കാലയളവ് 25 വർഷമാണ്. നമ്മുടെ അയല്‍ രാജ്യക്കാർ നമ്മെ സഹായിക്കുമെന്ന് ഉറപ്പാണ്. ഈ ശാഠ്യം അവസാനിപ്പിച്ച് അവരുമായി ചർച്ച നടത്തണം. സർക്കാർ പൊതുജനങ്ങളെ കബളിപ്പിക്കുകയാണ്. എംഡിപി സർക്കാർ ആരംഭിച്ച പദ്ധതികള്‍ പുനരാരംഭിക്കുക മാത്രമാണ് ചെയ്യുന്നത്. ആ നുണ മറയ്ക്കാനാണ് മന്ത്രിമാർ ഇപ്പോള്‍ കള്ളം പറയുന്നത്.' - മാലെയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സോലിഹ് പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അവസാന കണക്കുകള്‍ പ്രകാരം 400.9 മില്യണ്‍ ഡോളറാണ് മാലദ്വീപ് ഇന്ത്യയ്ക്ക് നല്‍കാനുള്ളത്. പല സമയങ്ങളിലായാണ് ഈ സഹായധനം കൈപ്പറ്റിയത്. തുക ഒരുമിച്ച് തിരിച്ചടയ്ക്കാൻ പ്രയാസമാണെന്നും തിരിച്ചടവു വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്നുമാണ് മാലദ്വീപിന്റെ ഇപ്പോഴാത്തെ ആവശ്യം. നിലവില്‍ ഇന്ത്യയുമായി സഹകരിച്ചു മുന്നോട്ടുപോകുന്ന പദ്ധതികള്‍ വേഗത്തില്‍ പൂർത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യം കഴിഞ്ഞ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചിരുന്നുവെന്നും മുയിസു പറഞ്ഞിരുന്നു.
ഏപ്രിലില്‍ മാലദ്വീപില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് മുയിസുവിന്റെ നിലപാടു മാറ്റമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നവംബറിലാണ് മുയിസു പ്രസിഡന്റായി അധികാരമേറ്റത്. ഇതിനുശേഷമാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കാൻ തുടങ്ങിയത്. മേയ് പത്തിനകം മാലദ്വീപിലുള്ള 88 ഇന്ത്യൻ സൈനികരെ പൂർണമായും പിൻവലിക്കണമെന്ന് ചൈനീസ് അനുഭാവിയായ മുയിസു ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഈ മാസമാദ്യം ആദ്യ ബാച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തി.
we one kerala sj