കൊല്ലത്ത് പോക്സോ കേസ് അതിജീവിതയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയിൽ. അമ്മയെ കൈഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച പുലർച്ചയോടെയാണ് സംഭവം. വെളുപ്പിനെ 3.30-ഓടെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയ ഭാര്യ പിന്നാലെ മൂത്ത മകളുടെ ഭര്‍ത്താവിനെ മൊബൈലില്‍ വിളിച്ച് സംഭവം അറിയിച്ചു. ശേഷം ഇവരും കൈഞരമ്പ് മുറിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നിലയും ഗുരുതരമാണ്.
2024 ഫെബ്രുവരി രണ്ടിനാണ് കേസുമായി ബന്ധപ്പെട്ട സംഭവം നടക്കുന്നത്. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ കുണ്ടറ പോലീസ് സ്റ്റേഷനില്‍ പരാതി നൽകുകയും, മൈനര്‍ മിസ്സിങ്ങിന് പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. കൂടുതൽ അന്വേഷണങ്ങളിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെന്ന് കണ്ടെത്തിയ ആളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കൊട്ടിയം ഷെല്‍ട്ടര്‍ ഹോമിലേക്കും മാറ്റിയിരുന്നു.