തിരുവനന്തപുരം: സി.എ.എ. പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകൾ പിൻവലിച്ചത് എന്നത് സംബന്ധിച്ച് എത്രയും പെട്ടെന്ന് വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച സർക്കാർ വിശദീകരണം നൽകുമെന്നാണ് വിവരം. സംസ്ഥാനത്ത് സി.എ.എ. പ്രതിഷേധവുമായി ബന്ധപ്പെട്ട്സർക്കാർ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. സി.എ.എ. വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരേ എടുത്ത ക്രിമിനൽ കേസ് പിൻവലിക്കണമെന്ന് മുസ്ലിം സംഘടനകൾ അടക്കമുള്ളവർ നിരന്തരം ആവശ്യമുയർത്തിയിരുന്നു. 835 കേസുകളിൽ ഗുരുതരമല്ലാത്ത 629 സി.എ.എ. വിരുദ്ധ പ്രതിഷേധ കേസുകൾ പിൻവലിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
കേസ് പിൻവലിക്കാനുള്ള തീരുമാനത്തിനെതിരേ സംസ്ഥാന ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു. ഇത് പ്രത്യേക വിഭാഗത്തിന്റെ വോട്ട് ലക്ഷ്യം വെച്ചുള്ള നടപടിയാണെന്നും വർഗീയ ദ്രുവീകരണം ഉണ്ടാക്കുമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും ചെയ്തിരുന്നു. മാർച്ച് 14ന് വൈകീട്ട് മൂന്ന് മണിയോട് കൂടിയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. ഇതിന് ശേഷമാണോ സിഎഎ പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള തീരുമാനമുണ്ടായതെന്നാകും തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുക.
We one kerala
Nm