അമ്പലപ്പുഴ: പാൽപ്പായസത്തിൻ്റെ മധുരവുമായി അമ്പലപ്പുഴ ഉണ്ണിക്കണ്ണൻ്റെ തിരുനടയിൽ ചരിത്ര പ്രസിദ്ധമായ നാടകശാല സദ്യ നടന്നു. ക്ഷേത്രത്തിലെ ഒൻപതാം ഉത്സവ ദിനമായ ബുധനാഴ്ച ഉച്ചക്കാണ് മാധുര്യമേറിയ ഈ ചടങ്ങ് നടന്നത്. നാവിൽ കൊതിയൂറുന്ന അമ്പലപ്പുഴ പാൽപ്പായസമുൾപ്പെടെ നാൽപ്പതിലധികം വിഭവങ്ങളാണ് നാടകശാല സദ്യക്ക് തൂശനിലയിൽ വിളമ്പിയത്. അഞ്ചു തരം പായസവും പഴവർഗങ്ങളുമടക്കം തൂശനിലയിൽ വിളമ്പി. നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് കൃഷ്ണ സന്നിധിയിലെ ഈ പരിപാവനമായ ചടങ്ങിൽ പങ്കുകൊള്ളാനെത്തിയത്.കൃഷ്ണ ഭക്തനായ വില്വമംഗലം സ്വാമിയാരും കൃഷ്ണനും തമ്മിലുള്ള ബന്ധമാണ് പ്രസിദ്ധമായ നാടകശാല സദ്യയുടെ ഐതിഹ്യത്തിന് പിന്നിലുള്ളത്. ഒരു ഉത്സവ ദിവസം വില്വമംഗലം നാടകശാലയിലെത്തിയപ്പോൾ ജീവനക്കാർക്ക് നെയ്യ് വിളമ്പുന്ന ഉണ്ണിക്കണ്ണനെയാണ് കണ്ടത്. ഇതു കണ്ട് കൃഷ്ണാ എന്ന് ഓടി വിളിച്ച് വില്വമംഗലം എത്തിയപ്പോഴാണ് തങ്ങൾക്ക് നെയ്യ് വിളമ്പിയത് ഉണ്ണിക്കണ്ണനാണെന്ന് തിരിച്ചറിഞ്ഞത്.ഇതോടെ മറഞ്ഞ കൃഷ്ണനെ തിരഞ്ഞ് ഊണ് പൂർത്തിയാക്കാതെ ഇല വാരിയെറിഞ്ഞ് എല്ലാവരും ഓടി. ഇതിൻ്റെ സ്മരണ പുതുക്കിയാണ് എല്ലാ ഒൻപതാം ഉത്സവ ദിവസവും ക്ഷേത്രത്തിൽ നാടക ശാല സദ്യ നടക്കുന്നത്.
നാടകശാലയിൽ വലിയ പപ്പടവും പഴക്കുലയും തൂക്കുന്നതോടെയാണ് ഇതിൻ്റെ ചടങ്ങുകൾ തുടങ്ങിയത്. ദേവസ്വം ബോർഡംഗം അജിത് മുഖ്യാതിഥിയായിരുന്നു. ഈ ചടങ്ങിൽ പങ്കെടുക്കാൻ പുലർച്ചെ മുതൽ തന്നെ ആയിരക്കണക്കിന് ഭക്തരാണ് കാത്തു നിന്നത്. നാടകശാല സദ്യയിൽ പങ്കെടുത്തവർ പിന്നീട് വഞ്ചിപ്പാട്ടും പാടി പടിഞ്ഞാറെ നടയിലെ പുത്തൻ കുളത്തെത്തി..ഇവിടെ നിന്ന് തിരികെയെത്തിയ വഞ്ചിപ്പാട്ട് സംഘത്തെ അമ്പലപ്പുഴ പൊലീസ് പഴക്കുല നൽകി സ്വീകരിച്ചു. തിരുനടയിലെത്തി വഞ്ചിപ്പാട്ടു പാടിയതോടെ ചടങ്ങുകൾ സമാപിച്ചു.
we one kerala sm