ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷം ഇന്ന് ആരംഭിക്കുകയാണ്. ഓൺലൈൻ തട്ടിപ്പുകൾ കൂടി വരുന്ന സാഹചര്യത്തിൽ നാഷണൽ പെൻഷൻ സിസ്റ്റം അക്കൗണ്ടുമായി ബന്ധപ്പെട്ട് പിഎഫ്ആർഡിഎ പുതിയ സുരക്ഷാക്രമീകരണം ഒരുക്കി. പാസ് വേർഡ് അധിഷ്ഠിത സിആർഎ സിസ്റ്റത്തിൽ ലോഗിൻ ചെയ്ത് അക്കൗണ്ട് തുറക്കുന്നതിന് ആധാർ വെരിഫിക്കേഷൻ കൂടി നിർബന്ധമാക്കിയാണ് സുരക്ഷ വർധിപ്പിച്ചത് .ടു ഫാക്ടർ ആധാർ അധിഷ്ഠിത വെരിഫിക്കേഷൻ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് പിഎഫ്ആർഡിഎ സർക്കുലറിൽ അറിയിച്ചു.
പുതിയ പോളിസികൾ ഡിജിറ്റൽ രൂപത്തിൽ
ഏപ്രിൽ ഒന്നുമുതൽ പുതിയ ഇൻഷുറൻസ് പോളിസികൾ നൽകുന്നത് ഡിജിറ്റൽ രൂപത്തിലായിരിക്കണം. പോളിസികൾ എളുപ്പത്തിൽ പരിശോധിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സൗകര്യം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഐആർഡിഎഐയുടെ പുതിയ നിർദേശം. ലൈഫ്, ഹെൽത്ത്, ജനറൽ ഇൻഷുറൻസ് പോളിസികൾക്ക് എല്ലാം ഇത് ബാധകമാണ്.
പുതിയ പോളിസി എടുക്കുന്ന സമയത്ത് റിപ്പോസിറ്ററിയിൽ നിന്ന് ലഭിക്കുന്ന ഫോം പൂരിപ്പിച്ച് ആധാർ, പാൻ പോലുള്ള കെവൈസി രേഖകൾ നൽകി ഇ- ഇൻഷുറൻസ് അക്കൗണ്ട് തുടങ്ങാം. പഴയ പോളിസികൾ പേപ്പർ രൂപത്തിൽ തുടരുന്നതിൽ തടസ്സമില്ല
പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഎ ചില ഡെബിറ്റ് കാർഡുകളുടെ ആന്വൽ മെയിന്റനൻസ് ചാർജുകൾ വർധിപ്പിക്കാൻ തീരുമാനിച്ചു. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ക്ലാസിക്, സിൽവർ, ഗ്ലോബൽ, കോൺടാക്റ്റ്ലെസ് ഡെബിറ്റ് കാർഡുകളുടെ നിലവിലുള്ള വാർഷിക നിരക്കുകളും യുവ, ഗോൾഡ്, കോംബോ ഡെബിറ്റ് കാർഡുകൾക്കുള്ള വാർഷിക നിരക്കുകളുമാണ് ഉയരുക.
2024 ഏപ്രിൽ മുതൽ ക്ലാസിക് ഡെബിറ്റ് കാർഡുകളുടെ ആന്വൽ മെയിന്റനൻസ് ചാർജ് 200 രൂപയും ജിഎസ്ടിയുമായി വർധിക്കും. നിലവിൽ 125 രൂപയും ജിഎസ്ടിയും ചേർന്ന തുകയാണ് വാർഷിക നിരക്ക് ചാർജായി ഈടാക്കിയിരുന്നത്.
യുവ ഡെബിറ്റ് കാർഡുകൾക്ക് ആന്വൽ മെയിന്റനൻസ് ചാർജ് 250 രൂപയും ജിഎസ്ടിയുമായി ഉയരും. നിലവിൽ 175രൂപയും ജിഎസ്ടിയും ചേർന്ന തുകയാണ് നിലവിലുള്ള ആന്വൽ മെയിന്റനൻസ് ചാർജ്.