കര്‍ഷകര്‍ക്ക് കോളടിച്ചേ… കേരളത്തിന്റെ പൈനാപ്പിളിന് വന്‍ ഡിമാന്റ്!


ഒന്നു ദാഹിച്ചാല്‍ ഒരു പൈനാപ്പിള്‍ ജ്യൂസെന്ന് ചിന്തിക്കുന്നവരാണ് പലരും. പൈനാപ്പിള്‍ ഇപ്പോള്‍ പഴങ്ങളില്‍ വന്‍ ഡിമാന്റുമായി മുന്നേറുകയാണെന്ന് പറയുന്നതിലും തെറ്റില്ല. പത്ത് വര്‍ഷത്തിന് ശേഷം പൈനാപ്പിള്‍ വില ഏറ്റവും ഉയരത്തിലായ സാഹചര്യവും ഉണ്ടായി. 2024 സെപ്തംബര്‍ ആരംഭത്തില്‍ പച്ച പൈനാപ്പിളിന് കിലോയ്ക്ക് നാല്‍പത് രൂപയായിരുന്നപ്പോള്‍ സ്‌പെഷ്യല്‍ പച്ചയ്ക്ക് 42 രൂപയായിരുന്നു. ഇത് ഡിമാന്റ് വര്‍ധിച്ചതിന് പിന്നാലെ അമ്പത് മറികടന്നു. പൈനാപ്പിള്‍ കൃഷി ലാഭകരമായതോടെ മറ്റ് സംസ്ഥാനങ്ങളിലും കൃഷി വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍നിന്ന് പൈനാപ്പിള്‍ തൈകളും കയറ്റുമതി ചെയ്യുന്നത് വര്‍ധിച്ചു. വാഴക്കുളം പൈനാപ്പിള്‍ ഗ്രോവേഴ്സ് അസോസിയേഷന്‍ കണക്കുകള്‍ പ്രകാരം പാകമായ പൈനാപ്പിള്‍ പഴത്തിന് കിലോയ്ക്ക് 57 രൂപയായി വില. പച്ചയ്ക്ക് 51 രൂപയും സ്‌പെഷ്യല്‍ പച്ചയ്ക്ക് 53 രൂപയുമായി. എന്നാല്‍ പ്രാദേശികമായ വ്യത്യാസങ്ങളും എടുത്തുപറയണം. കഴിഞ്ഞ വര്‍ഷത്തെ ദസറ, ദീപാവലി ആഘോഷങ്ങളോടെയാണ് പൈനാപ്പിളിന് ആവശ്യക്കാര്‍ കൂടിയതെന്ന് കൂടി അറിയണം. അതോടെ ഉത്തരേന്ത്യയിലെ താരമായി പൈനാപ്പിള്‍ മാറുകയും ചെയ്തു. 2023ല്‍ ഈ ആഘോഷവേളകളില്‍ അമ്പത് രൂപയായിരുന്നിടത്ത് ഏഴു രൂപയുടെ വര്‍ധനവാണ് ഉണ്ടായതും. പച്ചയ്ക്കും സ്‌പെഷ്യല്‍ പച്ചയ്ക്കും 11 രൂപ വീതവും കൂടി. ഉല്പാദനം തീരെ കുറവായിരിക്കുന്ന ഏപ്രില്‍ മാസത്തിലെ വിലയോട് അടുത്താണ് സീസണായപ്പോള്‍ വില കുതിച്ചത്. ഉത്സവവിപണികള്‍ സജീവമായതോടെ വന്‍ വളര്‍ച്ചയാണ് കഴിഞ്ഞവര്‍ഷത്തില്‍ പൈനാപ്പിള്‍ വിലയില്‍ ഉണ്ടായത്. 10 ടണ്‍ ട്രക്ക് പൈനാപ്പിള്‍ പച്ചയ്ക്ക് കിലോയ്ക്ക് 53 രൂപ നിരക്കില്‍ പോയമാസം കയറ്റുമതി ചെയ്ത സാഹചര്യവും ഉണ്ടായി. വേനല്‍ മഴ പൊതുവേ കുറവായതും തെരഞ്ഞെടുപ്പ് കാലവും ഏപ്രിലില്‍ പൈനാപ്പിളിനെ ജനപ്രിയനാക്കി. പൈനാപ്പിളിനൊപ്പം തണ്ണിമത്തനും ആളുകളുടെ ഫേവറിറ്റ് ലിസ്റ്റിലുണ്ടായിരുന്നു. കേരളത്തില്‍ ഡിമാന്റ് വര്‍ധിച്ച സാഹചര്യത്തില്‍ ഗുജറാത്ത്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ കൃഷി പരീക്ഷിക്കുന്നുണ്ട്. നോര്‍ത്ത് ഈസ്റ്റിലും ഇതേ സാഹചര്യമാണ്. മേഘാലയയാണ് ഇതില്‍ മുന്‍പന്തിയില്‍.

Post a Comment

Previous Post Next Post

AD01

 


AD02