ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് എൻട്രൻസ് വയ്ക്കുന്നത് കേരളത്തിൽ നടക്കില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിന്‍റെ വിദ്യാഭ്യാസ രംഗത്ത് കച്ചവട താല്പര്യത്തോടെ ചില സ്കൂളുകൾ പ്രവർത്തിക്കുന്ന കാര്യം ഓർമിപ്പിച്ചു കൊണ്ട് അത്തരം സ്കൂളുകൾക്കെതിരെ സർക്കാർ കർശനനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അവിടങ്ങളിൽ ബാലപീഡനങ്ങളാണ് നടക്കുന്നത്. ബഹ്‌റൈൻ സർക്കാരിന്‍റെ പരമോന്നത ബഹുമതി നേടിയ പ്രവാസി മലയാളി വ്യവസായി ഡോക്ടർ ബി രവി പിള്ളക്ക് കേരളം നൽകുന്ന ആദരവിന്‍റെ ഭാഗമായി യൂണിവേഴ്സിറ്റി കോളേജിൽ രവി പിള്ളയുടെ ജീവിതയാത്ര സംബന്ധിച്ചുള്ള ഫോട്ടോ എക്സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ശിവൻകുട്ടി.വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ എനിക്ക് ഒരു കാര്യം സൂചിപ്പിക്കാനുള്ളത്, പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കണമെന്നതാണെന്നും മന്ത്രി പറഞ്ഞു. അങ്ങനെ പങ്കെടുക്കാത്തതിന്‍റെ അടിസ്ഥാനത്തിൽ, അവരുടെ ഊർജവും ശക്തിയും ചിന്തയും മറ്റു പല ദിശയിലേക്കും മാറിക്കൊണ്ടിരിക്കുന്നു എന്നൊരു കാര്യം ഈ സമീപകാലത്തുണ്ടായ സംഭവ വികാസങ്ങൾ തെളിയിക്കുകയാണ് മറ്റൊരു കാര്യം, കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിലും കച്ചവട മനോഭാവത്തിൽ നടത്തുന്ന ഒരു കൂട്ടം സ്ഥാപനങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില സ്കൂളുകളിൽ ഒന്നാം ക്ലാസ്സിന്റെ അഡ്മിഷൻ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. ഒന്നാം ക്ലാസ്സിന്റെ അഡ്മിഷൻ ആരംഭിച്ചത് മാത്രമല്ല, കുട്ടിക്ക് എൻട്രൻസ് പരീക്ഷയും കൂടി ഉണ്ട്. ബാലപീഡനമാണ് നടക്കുന്നത്. അത് കഴിഞ്ഞിട്ട് രക്ഷകർത്താവിന് ഒരു ഇന്റർവ്യു ഉണ്ട്. ഇതൊന്നും ഒരു കാരണവശാലും അംഗീകരിച്ച് കൊടുക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഒന്നാം ക്ലാസ്സിൽ അക്കാഡമിക് ആയി ഒരു കാര്യവും പഠിപ്പിക്കേണ്ടതില്ല. പാഠപുസ്തകവും വേണ്ട, എൻട്രൻസ് പരീക്ഷയും വേണ്ട, അവർ സന്തോഷത്തോടുകൂടി സ്കൂളിൽ വരട്ടെ, അവർ പ്രകൃതിയെ മനസ്സിലാക്കട്ടെ, അവർ ഭരണഘടനയുടെ കാര്യങ്ങൾ മനസ്സിലാക്കട്ടെ, ഒരു പൗരൻ എന്ന നിലയിൽ വളർന്നു വരുമ്പോൾ ശീലിക്കേണ്ട കാര്യങ്ങൾ മനസ്സിലാവട്ടെ. ഒരു സ്കൂളിൽ ഒന്നാം ക്ലാസ്സുകളിൽ ചേരാൻ അപേക്ഷ കൊടുത്താൽ, ആ അപേക്ഷ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബാലാവകാശ നിയമങ്ങൾക്ക് എതിരാണെന്നും മന്ത്രി പറഞ്ഞു. മറ്റൊന്ന്, ഗവ. സ്കൂൾ ആയാലും സ്വകാര്യ സ്കൂൾ ആയാലും അമിത പിടിഎ ഫീസ് വാങ്ങുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കർശന നടപടി അത്തരം സ്കൂളുകൾക്ക് എതിരെ എടുക്കുമെന്നും മന്ത്രി അറിയിച്ചു. അതുമല്ല, അംഗീകാരം ഇല്ലാത്ത സ്കൂളിന്, പ്രാരംഭമായിട്ട് ഇവിടെ ഒരു പദ്ധതി നടത്തിയ അവസരത്തിൽ, 872 സ്കൂളുകൾ അങ്ങനെയുണ്ട്. നിയമമനുസരിച്ചു നോട്ടീസ് കൊടുക്കണം. സ്വന്തമായിട്ട് ഓരോ കെട്ടിടം അങ്ങോട്ട് വാടകയ്ക്ക് എടുക്കുക, ഒരു ബോർഡ് എഴുതി വയ്ക്കുക, പാവപ്പെട്ട കുറച്ച് ടീച്ചർമാർക്ക് ശമ്പളം കൊടുക്കാതെ അങ്ങോട്ട് നിയമിക്കുക, അവരുടെ ക്വാളിഫിക്കേഷൻ എന്താണെന്ന് നോക്കുകയില്ല. എന്നിട്ട് അവര് തന്നെ സിലബസ് ചെയ്യും, അവര് തന്നെ പരീക്ഷ നടത്തും, അവര് തന്നെ റിസൾട്ട് പ്രഖ്യാപിക്കും, എല്ലാം അവരാണ്. അത് കേരളത്തിൽ നടപ്പാക്കാൻ കഴിയില്ല എന്നുള്ള കാര്യം കൂടി ഞാൻ ചൂണ്ടികാണിക്കാൻ ആഗ്രഹിക്കുകയാണ് -മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. ജി രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു. എം വിൻസെന്റ് എം എൽ എ, കെ. വാസുകി, ഇ എം നജീബ്, ആർ എസ് ബാബു, പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ സംബന്ധിച്ചു
WE ONE KERALA -NM
Post a Comment