കരമന – കളിയിക്കാവിള റോഡ് വികസനം; മറുപടി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്


കരമന – കളിയിക്കാവിള റോഡ് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മറുപടി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്. രണ്ടു റീച്ചുകളുടെ വികസനമാണ് ഇപ്പോള്‍ മുന്നിലുളളത്. ബാലരാമപുരം – വഴിമുക്ക് റീച്ചിന്റെ ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. നേരത്തെ ബാലരാമപുരം അണ്ടര്‍ പാസ് എന്ന നിര്‍ദ്ദേശം ആയിരുന്നു മുന്നില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ട്രാഫിക് വോളിയം പരിശോധിച്ച ശേഷം ജംഗ്ഷന്‍ വികസനം എന്ന തീരുമാനത്തിലേക്ക് എത്തിചേരുകയായിരുന്നു. ജംഗ്ഷന്‍ വികസനത്തിനുള്ള അന്തിമ ഡി പി ആര്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നു. റോഡിനു ഇരുവശത്തായി വരുന്ന 398 ചമയങ്ങളില്‍ 386 എണ്ണത്തിന്റെ വില നിര്‍ണ്ണയം നടത്തി, കെ ആര്‍ എഫ് ബി – പി എം യു, ഭൂമി ഏറ്റെടുക്കല്‍ യൂണിറ്റിലേക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ 195 കെട്ടിടങ്ങളുടെ ലാന്‍ഡ് ട്രാന്‍സ്ഫറും പൂര്‍ത്തിയായി. ഇവ പൊളിക്കുന്നതിന് വേണ്ടിയുള്ള ലേല നടപടികള്‍ MSTC മുഖാന്തിരം പുരോഗമിച്ചു വരികയാണ്. സ്ഥലമേറ്റെടുപ്പിനായി 98 കോടി രൂപ സര്‍ക്കാരില്‍ നിന്നും അനുവദിച്ചു നല്‍കി. സ്ഥലമേറ്റെടുക്കലിനുള്ള അധിക തുക ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ ധനകാര്യ വകുപ്പിന്റെ പരിഗണനയില്‍ ആണ്. ധനകാര്യ വകുപ്പ് മന്ത്രിയുമായി കൂടി സംസാരിച്ച് ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ ഇടപെടും. വഴിമുക്ക്-കളിയിക്കാവിള റീച്ചിന്റെ നവീകരണവുമായി ബന്ധപ്പെട്ട കാര്യം നേരത്തെ ഈ സഭയില്‍ അറിയിച്ചിരുന്നു. മുപ്പത് മീറ്റര്‍ വീതിയില്‍ പാതാ നവീകരണം എന്ന ആവശ്യമാണ് ജനപ്രതിനിധികള്‍ മുന്നോട്ടു വെച്ചത്. സഭയില്‍ കഴിഞ്ഞ തവണ നല്‍കിയ മറുപടിക്ക് ശേഷം വകുപ്പ് സെക്രട്ടറി ജനപ്രതിനിധികളുടെ അടക്കം യോഗം വിളിച്ചു ചേര്‍ത്തിരുന്നു. അവിടെ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ കിഫ്ബിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ലഭ്യമാകുന്ന മുറയ്ക്ക് സ്ഥലമേറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കുവാന്‍ ആകും.

Post a Comment

0 Comments