തങ്കമണിയില്‍ മകളുടെയും മരുമകളുടേയും സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച അമ്മ അറസ്റ്റില്‍. അച്ചൻകാനം സ്വദേശി ബിൻസി ജോസ് ആണ് പിടിയിലായത്.മകൻ്റെയും മകളുടേയും പരാതിയിലാണ് അമ്മ മോഷണക്കുറ്റത്തിന് അറസ്റ്റിലായത്. 24 പവൻ സ്വർണം കവർന്നെന്നാണ് പരാതി. മകളുടെയും മരുമകളുടെയും സ്വർണം ഇവർ അറിയാതെ എടുത്ത് പണയം വച്ച് പണം തട്ടിയെന്ന് പരാതിയില്‍ പറയുന്നു. പല ഘട്ടങ്ങളിലായാണ് സ്വർണാഭരണങ്ങള്‍ കവർന്നതും ഇവ പണയംവച്ച് പണം സ്വന്തമാക്കിയതും. മരുമകള്‍ സ്വർണം ആവശ്യപ്പെട്ടപ്പോഴാണ് കാര്യങ്ങള്‍ പുറത്തുവന്നത്. സ്വർണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവ്യക്തമായ മറുപടിയാണ് ബിൻസി നല്‍കിയത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കിയതോടെ ബിൻസി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനായിരുന്നു നിർദേശം. ഇതിനിടെ, ബിൻസിയെ ഒളിവില്‍ കഴിയാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് സ്വദേശി അംബികയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബത്തിന്റെ ആവശ്യത്തിനു വേണ്ടിയാണ് പണം മുഴുവൻ ചെലവാക്കിയത് എന്നാണ് ബിൻസിയുടെ വാദം. ചില സഹകരണ സ്ഥാപനങ്ങളില്‍നിന്ന് ലോണെടുത്തിരുന്നെന്നും ഇത് തികയാതെ വന്നപ്പോഴാതെ സ്വർണമെടുത്തതെന്നും ഇവർ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയൊരു ആവശ്യം വീട്ടില്‍ ഇല്ലെന്നും മകനും മകള്‍ക്കും ബിൻസിയുടെ ഭർത്താവിനുമൊക്കെ ജോലിയുണ്ടെന്നും വീട്ടില്‍ സാമ്പത്തികമായി മറ്റ് ആവശ്യങ്ങളൊന്നും ഇല്ലെന്നും പരാതിക്കാർ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വണ്ടിപ്പെരിയാർ ഭാഗത്തുനിന്നാണ് പ്രതി പിടിയിലായത്. ആഭിചാര ക്രിയകള്‍ നടത്തുന്നയാളെ കാണാനാണ് പ്രതി ഇവിടെ പോയതെന്നാണ് കുടുംബത്തിന്റെ സംശയം. പണം അഭിചാര കർമത്തിന് ഉപയോഗിച്ചതായും സംശയമുണ്ട്.
WE ONE KERALA -NM
Post a Comment