പേര് ഏകാഗ്ര രോഹന്‍. ആള് കോടീശ്വരനാണ്. 250 കോടിയിലധികമാണ് വിപണിയിൽ നിക്ഷേപമുള്ളത്. പക്ഷെ വയസു കേട്ടാൽ ഞെട്ടും; വെറും 17 മാസം. ജനിച്ചയുടൻ ഏകാഗ്ര എങ്ങനെ കോടീശ്വരനായി എന്ന് പലർക്കും സംശയം ഉണ്ടാകും. ഇന്‍ഫോസിസ് സഹസ്ഥാപകനായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ പേരക്കുട്ടിയാണ് ഏകാഗ്ര. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസില്‍ നിന്ന് ആകെ 10.65 കോടി രൂപയാണ് ലാഭവിഹിതമായി ഏകാഗ്രയ്ക്ക് ലഭിച്ചത്.
നാരായണ മൂര്‍ത്തിയുടെ മകന്‍ രോഹന്‍ മൂര്‍ത്തിയുടെയും ഭാര്യ അപര്‍ണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര. കുട്ടിക്ക് വെറും നാല് മാസം പ്രായമുള്ളപ്പോൾ തന്നെ 240 കോടി രൂപ വിലമതിക്കുന്ന 15 ലക്ഷം ഓഹരികളാണ് നാരായണ മൂര്‍ത്തി സമ്മാനിച്ചത്. ഇന്‍ഫോസിസിന്റെ 0.04 ശതമാനം ഓഹരിയാണ് ഇങ്ങനെ നാല് മാസം പ്രായമുള്ള കുട്ടിയുടെ പേരിലായത്. ഇതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുടെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായ ഓഹരി ഉടമയായി ഏകാഗ്ര മാറുകയായിരുന്നു.
വ്യാഴാഴ്ച ഇന്‍ഫോസിസ് ഒരു ഓഹരിക്ക് 22 രൂപയാണ് ലാഭവിഹിതമായി പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏകാഗ്രയ്ക്ക് 3.3 കോടി രൂപ ഡിവിഡൻറ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം ആദ്യം ഇടക്കാല ലാഭവിഹിതത്തിലൂടെ ഏകാഗ്ര 7.35 കോടി രൂപ നേടിയിരുന്നു. ഏകാഗ്രയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തില്‍ ലാഭവിഹിതമായി 10.65 കോടി രൂപയാണ് ലഭിക്കുക. നാരായണ മൂര്‍ത്തിയുടെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. നാരായണ മൂര്‍ത്തിയുടെ ആദ്യത്തെ രണ്ട് പേരക്കുട്ടികള്‍ അക്ഷതാ മൂര്‍ത്തിയുടെയും യുകെ മുൻ പ്രധാനമന്ത്രി ഋഷി സുനക്കിന്റെയും പെണ്‍മക്കളാണ്.
Post a Comment