അനധികൃത സ്വത്ത് സമ്പാദനം; ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി, 793 കോടിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി


അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. ജഗന്റെ ഡാൽമിയ സിമന്റ്സിലുള്ള ഇരുപത്തിയേഴര ക്കോടി രൂപയുടെ ഓഹരി ഇ ഡി കണ്ടുകെട്ടി. ഡാൽമിയ സിമന്റ്സിന്റെ 793 കോടി രൂപ മൂല്യമുള്ള സ്വത്താണ് ഇ ഡി ആകെ കണ്ടുകെട്ടിയത്. 2011 ൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ആണ് നടപടി. 14 വർഷം മുൻപുള്ള കേസിൽ ആണ് ഇ ഡി യുടെ നടപടി. ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോൾ ജഗന്റെ ഉടമസ്ഥതയിൽ ഉള്ള രണ്ട് കമ്പനികളിൽ ഡാൽമിയ സിമന്റ്സ് നിക്ഷേപം നടത്തിയിരുന്നു. ഇതിന് പകരമായി ജഗൻ മോഹൻ വഴി കഡപ്പയിൽ 407 ഹെക്ടർ ഭൂമിയിൽ ഡാൽമിയ സിമന്റ്സിന് ഖനനാനുമതി ലഭിച്ചെന്നാണ് ഇ ഡി യുടെയും സിബിഐ യുടെയും കണ്ടെത്തൽ. ജഗൻ മോഹൻ റെഡ്ഡി തന്റെ കമ്പനിയുടെ ഓഹരികൾ ഫ്രഞ്ച് കമ്പനിക്ക് വിറ്റിരുന്നു. ഇതിന്റെ തുക ഹവാല ഇടപാടിലൂടെയാണ് ഇന്ത്യയിൽ എത്തിച്ചതെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇ ഡി യുടെ നീക്കം.

മാർച്ച്‌ 31 നാണ് ഇ ഡി നടപടി എടുത്തതെങ്കിലും ഇന്നലെയാണ് ഡാൽമിയ കമ്പനിക്ക് നോട്ടീസ് ലഭിച്ചത്. നിയപോരാട്ടം തുടരുമെന്ന് സാൽമിയ കമ്പനി വ്യക്തമാക്കി. ജഗൻ മോഹൻ റെഡ്ഡി ഇതുവരെ പ്രതികരിച്ചിട്ടില്ല.


Post a Comment

0 Comments