ഇരിട്ടി: ഇരിട്ടി പുതിയ പാലം വന്നതോടെ പഴയ പാലത്തെ എല്ലാവരും അവഗണിക്കുകയാണ്. പെയിന്റിംഗ് പ്രവര്‍ത്തി മാത്രം നടത്തി പാലത്തെ സംരക്ഷിക്കാം എന്നാണ് അധികൃതരുടെ കാഴ്‌ചപ്പാട്. 10 ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ പഴയ പാലത്തിലൂടെ കടന്ന് പോകരുത് എന്നിരിക്കെ ഇപ്പോള്‍ കുറച്ചു നാളുകളായി ഇത്തരം വാഹനങ്ങളും നിശ്‌ചിത അളവില്‍ കൂടുതല്‍ ഉയരത്തില്‍ ലോഡുകള്‍ കയറ്റിയ ലോറികളും ഇതുവഴി പോകുന്നുണ്ട്. ഉയരത്തില്‍ ലോഡുകള്‍ കയറ്റിയ ലോറികള്‍ പാലത്തില്‍ കുടുങ്ങിയ സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഒരു മാസത്തിനുള്ളില്‍ അഞ്ചോളം ലോറികളാണ് ഇത്തരത്തില്‍ കുടുങ്ങിയത്. പാലത്തിന്റെ മുകളിലെ ഇരുമ്പ് കമ്പിയിൽ തട്ടി പാലത്തിന് തന്നെ ബലക്ഷയം സംഭവിക്കുന്ന സ്‌ഥിതിയുമുണ്ട്. പാലത്തിന് മുകളിലൂടെ ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകതെന്നും ഭാരം കൂടിയ വാഹനങ്ങള്‍ കടന്നുപോകരുത് എന്നുമുള്ള ബോര്‍ഡ് സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും അത് ഡ്രൈവര്‍മാരുടെ കണ്ണില്‍ പെടില്ല. ഒരു ബോര്‍ഡ് ഒടിഞ്ഞ നിലയിലും മറ്റൊന്ന് വായിക്കാന്‍ പോലും കഴിയാത്ത രീതിയിലുമാണ്. പലപ്പോഴും പരിചയമില്ലാത്ത ഡ്രൈവര്‍മാരാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ പാലത്തിനു മുകളില്‍ കയറ്റുന്നത്. പാലം എത്തുന്നതിനു മുന്‍പേ തന്നെ പാലത്തിന്റെ ഉയരത്തിന് സമാനമായി മറ്റെന്തെങ്കിലും താല്‍ക്കാലിക സംവിധാനം ഒരുക്കിയാല്‍ പാലത്തില്‍ വാഹനങ്ങള്‍ തട്ടുന്നത് ഒഴിവാക്കാം. കൂടുതലായും രാത്രികാലങ്ങളിലാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ കുടുങ്ങുന്നത്. അതിനാല്‍ ഇവിടെ മുന്നറിയിപ്പ് ലൈറ്റുകളോ റിഫ്‌ലക്‌ടറുകളോ സ്‌ഥാപിക്കേണ്ടതുണ്ട്. ഇത്രയും നാളുകളായിട്ടും ബന്ധപ്പെട്ട അധികൃതര്‍ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
WE ONE KERALA -NM
Post a Comment