പയ്യാവൂർ: ചന്ദനക്കാംപാറ മാന്തോടിൽ നിന്ന് ആനയടി വഴി ഏറ്റുപാറയിലേക്കുള്ള റോഡിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച പാലത്തിന് ഏതാനും വർഷങ്ങൾക്ക് മുമ്പ്തന്നെ കാര്യമായ ബലക്ഷയം സംഭവിച്ചിരുന്നു. കർണാടക വനത്തിലെ ഉരുൾപൊട്ടലിനെ തുടർന്ന് ഈ പുഴയിലുണ്ടായ വെളളപ്പൊക്കത്തിലും കുത്തൊഴുക്കിലും പാലത്തിന്റെ നടുഭാഗത്തെ തുണിന് ക്ഷതം സംഭവിക്കുകയും മുകളിലെ സ്ലാബിൽ വിള്ളലുണ്ടാകുകയും ചെയ്തിരുന്നു. അപകടാവസ്ഥയിലായ പാലത്തിലൂടെ ഭാരം കൂടിയ വലിയ വാഹനങ്ങൾ കടന്നു പോകുന്നതിന് അന്ന് ഏർപ്പെടുത്തിയ നിരോധനം ഇപ്പോഴും നിലനിൽക്കുകയാണ്. പാലത്തിൽ വിള്ളലുണ്ടായതിനെ തുടർന്ന് ഇവിടെ പുതിയ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഒന്നടങ്കം ഒപ്പിട്ട നിവേദനം പല തവണ ബന്ധപ്പെട്ട അധികൃതർക്ക് നൽകിയിരുന്നെങ്കിലും വർഷങ്ങൾ പിന്നിടുമ്പോഴും യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. ഇക്കാലത്തിനിടെ ഓരോ മഴക്കാലം കഴിയുമ്പോഴും പാലത്തിൻ്റെ നടുക്കുള്ള തുണിന്റെ അടിഭാഗം കൂടുതൽ തകർന്നിളകിയതിനാൽ തൂൺ അല്പം ചരിഞ്ഞ നിലയിലാണിപ്പോഴുള്ളത്. ഇനിയുമൊരു ഉരുൾപൊട്ടലിലോ പെരും മഴയിലോ പുഴയിലെ ജലനിരപ്പുയർന്ന് ശക്തമായ ഒഴുക്കുണ്ടായാൽ പാലം പൂർണമായും തകരാനാണ് സാധ്യത. ഒരു ദുരന്തം സംഭവിച്ചാൽ മാത്രമേ നടപടിയുണ്ടാകൂ എന്ന നിലപാട് സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തിരുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
.jpg)




Post a Comment