കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ ‘ഒറ്റതന്തയ്ക്ക് പിറന്നവന്‍’ പരാമര്‍ശത്തില്‍ ചുട്ടമറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. നമ്മുടെ പൊതുമണ്ഡലത്തിൽ, പ്രത്യേകിച്ച് രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കിടയിലും വ്യക്തിപരമായ തർക്കങ്ങളിലും, ‘ഒറ്റ തന്തയ്ക്ക് പിറന്നവൻ’ എന്ന പ്രയോഗം ഒരു വെല്ലുവിളിയായോ അധിക്ഷേപമായോ ഉപയോഗിക്കുന്നത് പതിവാകുന്നു. എന്നാൽ, ഈ പ്രയോഗം പേറുന്ന അർത്ഥതലം അങ്ങേയറ്റം സ്ത്രീവിരുദ്ധവും, അബദ്ധജടിലവും, കാലഹരണപ്പെട്ടതുമാണെന്ന് മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ഈ പ്രയോഗം അങ്ങേയറ്റം പുരുഷാധിപത്യപരമായ ഒരു കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. ‘ഒറ്റ തന്ത’ എന്ന പ്രയോഗം ഒരു വ്യക്തിയുടെ മാന്യത അളക്കുന്നത് പിതൃത്വത്തെ മാത്രം അടിസ്ഥാനമാക്കിയാണ്. ഇതിലൂടെ, ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിനൊപ്പം, ആ വ്യക്തിയുടെ അമ്മയെയും സ്ത്രീത്വത്തെയാകെയും അപമാനിക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം കുറിച്ചു.
തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുൻപ് തന്നെ ആലപ്പുഴയിൽ എയിംസ് വേണന്നു പറഞ്ഞിരുന്നു. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്. ഒരിക്കലും വാക്കുമാറില്ല. മെട്രോ റെയിൽ സര്‍വീസ് തൃശൂരിലേക്ക് വരുമെന്നും താൻ പറഞ്ഞിട്ടില്ല. അങ്കമാലി വരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത് എന്നും ആയിരുന്നു കേന്ദ്രമന്ത്രി സുരേഷ്ഗോപി പറഞ്ഞത്.
പോസ്റ്റിന്റെ പൂർണരൂപം
ഒറ്റ തന്തയ്ക്ക് പിറന്നവൻ..!!
നമ്മുടെ പൊതുമണ്ഡലത്തിൽ, പ്രത്യേകിച്ച് രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കിടയിലും വ്യക്തിപരമായ തർക്കങ്ങളിലും, ‘ഒറ്റ തന്തയ്ക്ക് പിറന്നവൻ’ എന്ന പ്രയോഗം ഒരു വെല്ലുവിളിയായോ അധിക്ഷേപമായോ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടാറുണ്ട്. ഈ പ്രയോഗം പേറുന്ന അർത്ഥതലം അങ്ങേയറ്റം സ്ത്രീവിരുദ്ധവും അബദ്ധജടിലവും കാലഹരണപ്പെട്ടതുമാണ്.
എന്താണ് ഈ പ്രയോഗത്തിലെ ശരികേട്?
അത് സ്ത്രീവിരുദ്ധമാണ്: ‘ഒറ്റ തന്ത’ എന്ന പ്രയോഗം ഒരു വ്യക്തിയുടെ മാന്യത അളക്കുന്നത് പിതൃത്വത്തെ മാത്രം അടിസ്ഥാനമാക്കിയാണ്. ഇത് അങ്ങേയറ്റം പുരുഷാധിപത്യപരമായ ഒരു കാഴ്ചപ്പാടാണ്. ഇതിലൂടെ, ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിനൊപ്പം, ആ വ്യക്തിയുടെ അമ്മയെയും സ്ത്രീത്വത്തെയാകെയും അപമാനിക്കുകയാണ് ചെയ്യുന്നത്. ഒരു കുഞ്ഞിന്റെ ജനനത്തിൽ അച്ഛനോടൊപ്പം തുല്യ പങ്കുവഹിക്കുന്ന അമ്മയെ പൂർണ്ണമായും അദൃശ്യമാക്കുന്ന ഒരു ഫ്യൂഡൽ പ്രയോഗമാണിത്.
അത് അബദ്ധജടിലവും അശാസ്ത്രീയവുമാണ്: മനുഷ്യർക്ക് ഒന്നിലധികം ബയോളജിക്കൽ പിതാക്കൾ ഉണ്ടാവുക എന്നത് ശാസ്ത്രീയമായി അസാധ്യമായ കാര്യമാണ്. എന്നിട്ടും, “ഒറ്റ തന്തയ്ക്ക്” എന്ന പ്രയോഗം ഒരു അസാധാരണമായ യോഗ്യതയായി അവതരിപ്പിക്കുന്നത് തികഞ്ഞ അസംബന്ധമാണ്. ഇത് കേവലം അധിക്ഷേപം മാത്രമല്ല, അടിസ്ഥാനപരമായ ജീവശാസ്ത്രപരമായ അറിവില്ലായ്മയെ കൂടിയാണ് തുറന്നുകാട്ടുന്നത്.
അത് മനുഷ്യവിരുദ്ധമാണ്: ഒരു വ്യക്തിയുടെ നിലപാടുകളെയോ ആശയങ്ങളെയോ വിമർശിക്കുന്നതിന് പകരം, അയാളുടെ ജനനത്തെയും മാതാപിതാക്കളെയും സംബന്ധിച്ച അധിക്ഷേപങ്ങൾ ഉന്നയിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഒരാളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യാൻ ജനനത്തെ ഉപയോഗിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ്.
അത് കാലഹരണപ്പെട്ടതാണ്: “പാരമ്പര്യവും കുലമഹിമയും” നോക്കി മനുഷ്യരെ വിലയിരുത്തിയിരുന്ന ഒരു കാലഘട്ടത്തിന്റെ ബാക്കിപത്രമാണ് ഇത്തരം പ്രയോഗങ്ങൾ. നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത് പരസ്പര ബഹുമാനത്തിന്റെയും ശാസ്ത്രീയ മനോഭാവത്തിന്റെയും ലിംഗസമത്വത്തിന്റെയും പാഠങ്ങളാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മുന്നോട്ടുവെക്കുന്ന മൂല്യങ്ങൾക്ക് കടകവിരുദ്ധമാണ് ഇത്തരം അധിക്ഷേപ വാക്കുകൾ.
ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ, കുടുംബത്തെയും ജനനത്തെയും അധിക്ഷേപിച്ചുകൊണ്ടല്ല. വാക്കുകൾ ആയുധങ്ങളാണ്, അത് മുറിവേൽപ്പിക്കാനല്ല, മറിച്ച് മെച്ചപ്പെട്ട ഒരു സമൂഹത്തെ രൂപപ്പെടുത്താനാകണം ഉപയോഗിക്കേണ്ടത്. നമ്മുടെ പൊതുമണ്ഡലം കൂടുതൽ സംസ്കാരസമ്പന്നമാകാൻ ഇത്തരം പിന്തിരിപ്പൻ പ്രയോഗങ്ങളെ ബോധപൂർവ്വം ഒഴിവാക്കാൻ നമുക്കോരോരുത്തർക്കും, പ്രത്യേകിച്ച് പൊതുപ്രവർത്തകർക്ക് ഉത്തരവാദിത്തമുണ്ട്.
.jpg)



Post a Comment