വര്‍ക്കലയില്‍ വിദേശ പൗരന് മര്‍ദനമേറ്റ സംഭവം; ഒരാളെ പ്രതിയാക്കി കേസെടുത്ത് പൊലീസ്


തിരുവനന്തപുരം വര്‍ക്കലയില്‍ വിദേശ പൗരന് മര്‍ദനമേറ്റ സംഭവത്തില്‍ ഒരാളെ പ്രതിയാക്കി വര്‍ക്കല പൊലീസ് കേസെടുത്തു. വര്‍ക്കലയില്‍ താമസിക്കുന്ന നന്ദകുമാറിനെ പ്രതിയാക്കിയാണ് കേസെടുത്തത്. എന്നാല്‍ വിദേശ പൗരനെ മര്‍ദിച്ചത് ഒന്‍പതംഗ സംഘമാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നന്ദകുമാറിന്റെ മൊബൈല്‍ ഫോണ്‍ വിദേശ പൗരന്‍ എടുത്തുകൊണ്ട് പോയതുമായി ബന്ധപ്പെട്ട പ്രകോപനമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് എഫ്‌ഐആര്‍. മറ്റ് പ്രതികള്‍ രക്ഷപ്പെട്ടതായാണ് വിവരം. നന്ദകുമാറിന്റെ മൊബൈല്‍ ഫോണ്‍ വിദേശ പൗരന്‍ എടുത്തു കൊണ്ട് പോയതുമായി ബന്ധപ്പെട്ട പ്രകോപനമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് എഫ്‌ഐആര്‍ . പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നില്‍വച്ച് മര്‍ദിച്ചു എന്ന് മാത്രമാണ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വിദേശ പൗരന്‍ കടലില്‍ കുളിക്കുന്നതിനിടെ വാട്ടര്‍ സ്‌പോര്‍ട്‌സ് ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് വലിച്ചിഴച്ചാണ് പൊലീസ് എയ്ഡ് പോസ്റ്റിന്റെ മുന്നില്‍ എത്തിച്ചത്. പിന്നാലെ പൊലീസ് എയ്ഡഡ് പോസ്റ്റിനു മുന്നിലിട്ടും മര്‍ദിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്.

അതേസമയം, മര്‍ദ്ദനമേറ്റ വിദേശ പൗരന്‍ ഇസ്രായേല്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ഇസ്രായേല്‍ സ്വദേശിയായ 46 വയസുകാരന്‍ ZAYATS SAGI ആണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു. ഗ്രീക്ക് സ്വദേശി റോബര്‍ട്ട് ആണെന്നാണ് പോലീസിനോടും ആശുപത്രിയിലും ഇയാള്‍ പറഞ്ഞിരുന്നത്. തിരിച്ചറിയല്‍ രേഖകള്‍ ഒന്നും വിദേശിയുടെ കയ്യില്‍ ഇല്ലായിരുന്നെങ്കിലും ഇയാള്‍ ഉപയോഗിച്ചിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഇരുചക്ര വാഹനത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തില്‍ ഇയാളുടെ പാസ്‌പോര്‍ട്ട് പൊലീസ് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളിലായി പാപനാശം ബീച്ചിന്റെ വിവിധ സ്ഥലങ്ങളിലായി ഇയാള്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. അതിനിടയായിരുന്നു ഇന്നലെ ഇയാള്‍ക്ക് വാട്ടര്‍ സ്‌പോര്‍ട്‌സ് ജീവനക്കാരില്‍ നിന്ന് അതിക്രൂര മര്‍ദ്ദനമേറ്റത്.





Post a Comment

أحدث أقدم

AD01