മുന്‍ കാമുകന്റെ ഡോക്ടറായ ഭാര്യക്ക് എച്ച് ഐ വി വൈറസുള്ള രക്തം കുത്തിവെച്ചു; നാലുപേര്‍ അറസ്റ്റിൽ



അമരാവതി: മുന്‍ കാമുകന്റെ ഭാര്യക്ക് എച്ച് ഐ വി വൈറസുള്ള രക്തം കുത്തിവെച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ കുര്‍നൂലിലാണ് സംഭവം. കുര്‍നൂല്‍ സ്വദേശിനി ബി ബോയ വസുന്ധര (34), അഡോണിയിലെ സ്വകാര്യാശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന കോംഗെ ജ്യോതി (40), ജ്യോതിയുടെ ഇരുപത് വയസ്സുള്ള രണ്ടുമക്കള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡോക്ടറായ യുവാവും വസുന്ധരയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍, പിന്നീട് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാവുകയും യുവാവ് ഒരു ഡോക്ടറെ വിവാഹം കഴിക്കുകയുമായിരുന്നു. ഇതില്‍ പ്രകോപിതയായ വസുന്ധര ക്രൂരകൃത്യം ആസൂത്രണം ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ നിന്ന് ഗവേഷണത്തിനെന്ന വ്യാജേന ജ്യോതിയുടെ സഹായത്തോടെ വസുന്ധര എച്ച് ഐ വി ബാധിത രക്തസാംപിള്‍ ശേഖരിച്ചു. പിന്നീട് ഈ മാസം ഒമ്പതിന്, സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന വനിതാ ഡോക്ടറെ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇടിച്ചുവീഴ്ത്തി. സഹായിക്കാനെന്ന വ്യാജേന പ്രതികള്‍ ഡോക്ടറെ ഓട്ടോറിക്ഷയില്‍ കയറ്റി. ഇതിനിടെ, വസുന്ധര വൈറസ് കുത്തിവെക്കുകയായിരുന്നു. ഡോക്ടര്‍ ബഹളം വച്ചതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. വനിതാ ഡോക്ടറുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.



Post a Comment

أحدث أقدم

AD01