നിയമസഭയിൽ പാളിപ്പോയ തിരക്കഥയുമായി പ്രതിപക്ഷം



നിയമസഭയിൽ പാളിപ്പോയ തിരക്കഥയുമായി പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് തന്നെ അനുമതി ലഭിക്കില്ല എന്ന പ്ലക്കാർഡുകളുമായി എത്തിയാണ്. അനുമതി ലഭിക്കാത്ത വിഷയവുമായാണ് പ്രതിപക്ഷം എത്തിയത് എന്നത് ഇതിൽ നിന്ന് വ്യക്തമാകുന്നതായി സ്പീക്കറും മന്ത്രി എം ബി രാജേഷും വിമർശിച്ചു. 
പയ്യന്നൂരിൽ ബോംബറിഞ്ഞ കേസിലെ പ്രതിക്ക് അന്യായമായി പരോൾ നൽകി എന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വിഷയത്തിന് അടിയന്തര പ്രാധാന്യം ഇല്ലാത്തതിനാൽ അടിയന്തര പ്രമേയമായി അനുവദിക്കാൻ സാധിക്കില്ല എന്നും പ്രതിപക്ഷത്തിന് വേണമെങ്കിൽ സബ്മിഷനായി വിഷയം ഉന്നയിക്കാം എന്നും സ്പീക്കർ വ്യക്തമാക്കി. തൊട്ടു പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം എഴുന്നേറ്റു. സർക്കാരിന് ഇഷ്ടമില്ലാത്ത വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കുന്നില്ല എന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാൽ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് സ്പീക്കർ തന്നെ വെളിച്ചത്തു കൊണ്ടുവന്നു. ജനുവരി എട്ടാം തീയതിയാണ് പരോൾ അനുവദിച്ചത്. അതിനുശേഷം നിരവധി ദിവസം സഭ ചേർന്നു. എന്നാൽ അന്നൊന്നും സഭയിൽ ഉന്നയിക്കാത്ത പ്രതിപക്ഷം വിഷയ ദാരിദ്ര്യം കൊണ്ടാണ് ഇപ്പോൾ ഇത് സഭയിൽ ഉന്നയിക്കുന്നത് എന്ന് മന്ത്രി എം ബി രാജേഷും വിമർശിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭയിൽ സ്പീക്കറുടെ ഡയസിനു മുന്നിൽ തുടർന്നു. സ്പീക്കറുടെ മുഖം മറയ്ക്കുന്ന തരത്തിൽ ബാനർ വലിച്ചുയർത്തിയും പ്ലക്കാടുകൾ ഏന്തിയുമായിരുന്നു പ്രതിഷേധം. ഇടയ്ക്കിടെ ഭരണപക്ഷത്തെ മന്ത്രിമാരുടെ നേരെയും പ്രതിപക്ഷത്തിന്റെ പ്രതിഷേധം നീണ്ടു. ഇതിന് മന്ത്രി വി ശിവൻകുട്ടി മറുപടിയും നൽകി. പ്രതിപക്ഷത്തോട് നിരവധി തവണ പ്രതിഷേധം അവസാനിപ്പിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു. ഇതിന് പ്രതിപക്ഷം തയ്യാറാകാത്ത സാഹചര്യത്തിൽ സഭാ നടപടികൾ തുടരാനായിരുന്നു സ്പീക്കറുടെ തീരുമാനം. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ സഭയിൽ നിന്നും ഓടി രക്ഷപ്പെടുന്ന സമീപനമായിരുന്നു പ്രതിപക്ഷത്തിന്റേത്.


Post a Comment

Previous Post Next Post

AD01