ദീപക് ആത്മഹത്യ കേസ്: മുസ്ലിം ലീഗ് വനിതാ നേതാവ് ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി


സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ലീഗ് വനിതാ നേതാവ് ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി വീണ്ടും മാറ്റി. ജാമ്യാപേക്ഷയിൽ വാദം കേൾക്കേണ്ടിയിരുന്ന ജഡ്ജി അവധിയിലായതിനെത്തുടർന്നാണ് നടപടി നാളത്തേക്ക് (ചൊവ്വാഴ്ച) മാറ്റിയത്. പയ്യന്നൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. 23 ലക്ഷത്തിലധികം പേർ കണ്ട ഈ വീഡിയോയ്ക്ക് പിന്നാലെ ദീപക്കിനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ഇതിൽ മനംനൊന്ത് ജനുവരി 18-നാണ് ദീപക് ആത്മഹത്യ ചെയ്തത്. ദീപക്കിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് മെഡിക്കൽ കോളേജ് പോലീസ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. എന്നാൽ ദീപക്കിന്റെ ഭാഗത്തുനിന്ന് അതിക്രമമുണ്ടായതായി ദൃശ്യങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യാത്രയ്ക്കിടെ ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. കേസിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്നാണ് ഷിംജിതയുടെ നിലപാടെങ്കിലും നിയമനടപടി സ്വീകരിക്കാതെ വീഡിയോ പ്രചരിപ്പിച്ചതാണ് ദീപക്കിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം.



Post a Comment

Previous Post Next Post

AD01