ബന്ധുവിനോടുള്ള പക,​ കാപ്പ നിയമം ലംഘിച്ച് പ്രതി യുവാവിന്‍റെ തലയിൽ കോൺക്രീറ്റ് കട്ട കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു


തിരുവനന്തപുരം: വട്ടിയൂർക്കാവിൽ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് വി.കെ.പി നഗർ, സ്വദേശി വിഷ്‌ണുവിനെ (34)യാണ് വട്ടിയൂർക്കാവ് പൊലീസ് പിടികൂടിയത്. വ്യാഴാഴ്‌ച രാത്രിയായിരുന്നു കേസിനാസ്‌പദമായ സംഭവം. ബന്ധുവുമായി ഉണ്ടായ തർക്കത്തിലെ മുൻവൈരാഗ്യത്തെ തുടർന്ന് കാഞ്ഞിരംപാറ ഭാഗത്ത് വെച്ച് നിഖിൽ രാജ് എന്ന യുവാവിനെ വിഷ്ണു ആക്രമിക്കുകയായിരുന്നു. ബൈക്കിൽ ഇരുന്ന നിഖിലിനെ കോൺക്രീറ്റ് കട്ട ഉപയോഗിച്ച് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഖിൽ ചികിത്സയിലാണ്.അറസ്റ്റിലായ വിഷ്‌ണു വട്ടിയൂർക്കാവ്, മ്യൂസിയം, കൻറോൺമെന്റ് തുടങ്ങിയ സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ലഹരിമരുന്ന് വിൽപ്പന ഉൾപ്പെടെ 13 ഓളം കേസുകളിലെ പ്രതിയാണ്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള കാപ്പ നിയമപ്രകാരം ഇയാൾ വട്ടിയൂർക്കാവ് സ്റ്റേഷനിൽ ആഴ്‌ചയിലൊരിക്കൽ റിപ്പോർട്ട് ചെയ്യണമെന്ന നിബന്ധന ഉണ്ടായിരുന്നു. ഇത് ലംഘിച്ചാണ് യാതൊരു പ്രകോപനവുമില്ലാതെ നിഖിലിനെതിരെ ആക്രമണം നടത്തിയത്. കാപ്പ നിബന്ധനകൾ ലംഘിച്ചതിനും കൊലപാതക ശ്രമത്തിനും ഇയാൾക്കെതിരെ കൂടുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments