മഹാരാഷ്ട്രയിലെ ‘എപ്സ്റ്റീൻ ഫയൽസ്’: ആത്മീയതയുടെ മറവിൽ പീഡിപ്പിച്ചത് നിരവധി സ്ത്രീകളെ; പ്രശസ്ത ജ്യോതിഷി അശോക് ഖരാത്ത് അറസ്റ്റിൽ


മഹാരാഷ്ട്രയിലെ നാസിക്കിൽ ആത്മീയതയുടെ മറവിൽ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത പ്രശസ്ത ജ്യോതിഷി അശോക് ഖരാത്തിനെ പോലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. മുൻ മെർച്ചന്റ് നേവി ഓഫീസറായ ഇയാൾ ‘ക്യാപ്റ്റൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സിന്നാർ താലൂക്കിലെ ശ്രീ ഈശാനേശ്വർ മഹാദേവ ക്ഷേത്ര ട്രസ്റ്റ് ചെയർമാനാണ് ഇയാൾ.

35 വയസ്സുള്ള ഒരു യുവതി നൽകിയ പരാതിയിലാണ് ഖരാത്തിനെ പോലീസ് പിടികൂടിയത്. 2022 മുതൽ 2025 ഡിസംബർ വരെ ഇയാൾ തന്നെ നിരന്തരം പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തി. വിവാഹ ആലോചനകളുമായി ബന്ധപ്പെട്ട് സഹായം തേടിയെത്തിയ യുവതിയെ, തനിക്ക് ‘ദിവ്യശക്തി’ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ വലയിലാക്കിയത്. മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധം കെടുത്തിയ ശേഷം ആദ്യമായി പീഡിപ്പിക്കുകയും, പിന്നീട് ഇത് പുറത്തുപറഞ്ഞാൽ വിവാഹം നടക്കില്ലെന്നും വിവാഹശേഷം ഭർത്താവ് മരിക്കുമെന്നും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

അന്വേഷണത്തിനിടെ ഖരാത്തിന്റെ പക്കൽ നിന്ന് 58 അശ്ലീല വീഡിയോകൾ അടങ്ങിയ പെൻഡ്രൈവ് പോലീസ് കണ്ടെടുത്തു. ഇവയിൽ പലതും പീഡന ദൃശ്യങ്ങളാണെന്ന് പോലീസ് അറിയിച്ചു. കൂടാതെ, ഇയാളുടെ വീട്ടിൽ നിന്ന് ചില രേഖകളും ഒരു പിസ്റ്റളും തിരകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. നിരവധി സ്ത്രീകളെ ഇയാൾ സമാനമായ രീതിയിൽ ചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. നേവിയിൽ നിന്ന് വിരമിച്ച ശേഷം സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവയും ജ്യോത്സ്യനുമായി ഇയാൾ പ്രവർത്തിച്ചു വരികയായിരുന്നു. പീഡനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് ക്രൈം ബ്രാഞ്ച് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

അശോക് ഖാരത്തിന് രാഷ്ട്രീയരംഗത്തെ പ്രമുഖരുമായുള്ള ബന്ധം കേസിൽ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. അശോക് ഖരാട്ടിനൊപ്പം മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ രൂപാലി ചകാങ്കർ നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ വിവാദങ്ങൾ ആണ് ഉടലെടുത്തത്. ഇതേത്തുടർന്ന് രൂപാലി ചകാങ്കറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു.

അശോക് ഖരാട്ടിനൊപ്പം രൂപാലി ചകാങ്കർ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിൽ ഒരു വീഡിയോയിൽ അശോക് ഖരാട്ടിനായി രൂപാലി കുട പിടിച്ചു കൊടുക്കുന്നതായും കാണാം. നാസിക് ജില്ലയിലെ ഒരു ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാൻ കൂടിയായ ഖരാട്ടുമായി രൂപാലിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്.

സ്ത്രീകൾക്ക് നീതി ഉറപ്പാക്കേണ്ട ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി ഇത്തരമൊരു പ്രതിയുമായി ബന്ധം പുലർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്ത്, സുഷമ അന്ധാരെ, കോൺഗ്രസ് നേതാവ് വിജയ് വഡേതിവാർ തുടങ്ങിയവർ രൂപാലിയുടെ രാജി ആവശ്യപ്പെട്ടു. അവർക്ക് ഈ സ്ഥാനത്ത് തുടരാൻ ധാർമ്മികമായ അവകാശമില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

വിവാദം കൊഴുക്കുമ്പോഴും തനിക്ക് അശോക് ഖരാട്ടുമായി പരിമിതമായ ബന്ധം മാത്രമേ ഉള്ളൂവെന്നും ഇയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നുമാണ് രൂപാലി ചകാങ്കറുടെ വിശദീകരണം. സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളുടെ അടിസ്ഥാനത്തിൽ മുൻവിധിയോടെ പെരുമാറരുതെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അവർ പ്രതികരിച്ചു. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും രൂപാലിയുടെ ട്രസ്റ്റി എന്ന നിലയിലുള്ള പങ്കിൽ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്നും ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം വ്യക്തമാക്കിയിട്ടുണ്ട്. നാസിക് ക്രൈം ബ്രാഞ്ച് യൂണിറ്റ് 1 കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ആത്മീയ നേതാക്കൾ എന്ന പേരിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.



Post a Comment

أحدث أقدم

AD01