ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്നുണ്ടെങ്കിലും ഇന്നും പണം കയ്യിൽ കൊണ്ടുനടക്കുന്നവരാണ് പലരും. എന്നാൽ മഴക്കാലമൊക്കെ ആയതോടെ വിശ്വസിച്ച് ഇതൊന്നും പോക്കറ്റിലിട്ട് നടക്കാൻ കഴിയില്ല. അതാണ് പേപ്പർ നോട്ടിന്റെ കുഴപ്പം. എന്നാൽ വലിയ ഒരു മാറ്റത്തെ കുറിച്ചുള്ള ചർച്ചകളിൽ ആണ് ഇപ്പോൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). കടലാസ് നോട്ടുകൾക്ക് വിട നൽകി രാജ്യം പ്ലാസ്റ്റിക് കറൻസി നോട്ടുകളിലേക്ക് മാറാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. പോളിമർ നോട്ടുകൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ വീണ്ടും സജീവമാക്കിയിട്ടുണ്ട് ആർബിഐ. നോട്ടുകളുടെ ഈടുനിൽപ്പും കുറഞ്ഞ നിർമ്മാണ ചിലവുമാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.
എന്തുകൊണ്ട് പ്ലാസ്റ്റിക് നോട്ടുകൾ?
നിലവിൽ ഉപയോഗിക്കുന്ന പേപ്പർ നോട്ടുകൾ വളരെ പെട്ടെന്ന് മുഷിഞ്ഞുപോകുന്നതും നശിക്കുന്നതും കാരണം ആർബിഐയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ നോട്ടുകൾ അച്ചടിക്കുന്നതിനായുള്ള ചിലവ് 5,101.4 കോടി രൂപയിൽ നിന്ന് 6,372.8 കോടി രൂപയായി വർധിച്ചു. കൂടാതെ, കഴിഞ്ഞ വർഷം മാത്രം ഏകദേശം 23.8 ബില്യൺ മുഷിഞ്ഞ നോട്ടുകളാണ് വിപണിയിൽ നിന്ന് പിൻവലിക്കേണ്ടി വന്നത്. ഇതിൽ ഭൂരിഭാഗവും 500, 100 രൂപ നോട്ടുകളായിരുന്നു.
പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പ്ലാസ്റ്റിക് നോട്ടുകൾക്ക് ആയുസ്സ് കൂടുതലാണ്. അതുപോലെ തന്നെ പോളിമർ നോട്ടുകൾ നിർമ്മിക്കുന്നതിന് പേപ്പർ നോട്ടുകളേക്കാൾ ചിലവ് കുറവാണ്. ഈ നോട്ടുകൾ വിതരണം ചെയ്യുന്നതിനായി എടിഎമ്മുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് ആർബിഐയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.
പട്നയിലും മുംബൈയിലും നടന്ന ആർബിഐയുടെ അവസാന രണ്ട് ബോർഡ് യോഗങ്ങളിൽ ഈ വിഷയം ചർച്ച ചെയ്തതായാണ് സൂചന. പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു പൈലറ്റ് പ്രോജക്ട് ഉടൻ പ്രഖ്യാപിച്ചേക്കും. നേരത്തെ 2012-ൽ യുപിഎ സർക്കാരിന്റെ കാലത്ത് 10 രൂപയുടെ ഒരു ബില്യൺ പോളിമർ നോട്ടുകൾ അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം ആ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്നുണ്ടെങ്കിലും രാജ്യത്തെ കറൻസി വിനിമയത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. മെയ് 15 വരെയുള്ള കണക്കനുസരിച്ച് വിനിമയത്തിലുള്ള കറൻസിയുടെ മൂല്യം 42.86 ട്രില്യൺ രൂപയായി ഉയർന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ഈടുനിൽക്കുന്ന നോട്ടുകൾ പുറത്തിറക്കുന്നത് സാമ്പത്തിക രംഗത്ത് വലിയ ഗുണകരമാകുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.
.jpg)

.gif)
Post a Comment