നിര്‍ണായക നീക്കം; അതിവേഗ റെയില്‍പ്പാത; ഇ ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

 

അതിവേഗ റെയില്‍പ്പാത സംബന്ധിച്ച് ഇ ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഗതാഗത സെക്രട്ടറി കണ്‍വീനറായ സമിതിയില്‍ റെയില്‍വെ, ധനകാര്യ, പരിസ്ഥിതി വിദഗ്ധര്‍ അംഗങ്ങളാണ്.ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ സാങ്കേതികവും ധനപരവുമായ സാധ്യത, പാരിസ്ഥിതിക ആഘാതം എന്നിവയെ കുറിച്ച് പഠനം നടത്തുകയാണ് സമിതിയുടെ ചുമതല. പദ്ധതി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തിന് ലഭിക്കുന്ന സാമൂഹിക – സാമ്പത്തിക നേട്ടങ്ങള്‍ പഠന വിഷയമാക്കേണ്ട സമിതി മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.കഴിഞ്ഞയിടെ, മുഖ്യമന്ത്രി വി ഡി സതീശന്‍ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. പൊന്നാന്നി എംഎല്‍എയായ കെ പി നൗഷാദലിയും പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിക്ക് അനുകൂല സമീപനമെന്ന് പൊന്നാനി എംഎല്‍എ അന്ന് അറിയിച്ചിരുന്നു. ഭരണമൊഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലായി അതിവേഗ റെയില്‍ പാത നടപ്പാക്കാനുള്ള നടപടികളുമായാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് ശ്രീധരന്‍ അറിയിച്ചിരുന്നു. വികസന വിഷയങ്ങളില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് നൗഷാദലിയും പ്രതികരിച്ചു. സില്‍വര്‍ലൈനിനു ബദലായി ശ്രീധരന്‍ മുന്നോട്ടുവച്ച അതിവേഗ റെയില്‍പാതയുടെ രൂപരേഖ ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറായിരുന്നില്ല.



Post a Comment

0 Comments