ദില്ലി: കേരളത്തിലെ ഉൾപ്പെടെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ വീണ്ടും തെറ്റ് തിരുത്തൽ രേഖ. രേഖക്ക് സിപിഎം പൊളിറ്റ് ബ്യൂറോയുടെ അംഗീകാരം നൽകി. അടുത്ത കേന്ദ്ര കമ്മിറ്റി യോഗം വിഷയം ചർച്ച ചെയ്യും. കേരളത്തിൽ അടക്കം ചില നേതാക്കൾക്ക് പാർലമെൻ്ററി സ്ഥാനമോഹമാണെന്ന് തെറ്റ് തിരുത്തൽ രേഖയിൽ പറയുന്നു. മുതിർന്ന നേതാക്കൾ അടക്കം മറ്റൊരു മുന്നണിയുടെ ഭാഗമായി മത്സരിച്ചു. ജി സുധാകരനും ടി കെ ഗോവിന്ദനും അടക്കം ഇതിൻ്റെ ഉദാഹരണം എന്ന് നേതാക്കൾ സൂചിപ്പിച്ചു. കേരള ഘടകം നൽകിയ റിപ്പോർട്ട് അതേപടി അംഗീകരിച്ചില്ല. പിബിയിൽ ഉയർന്ന നിർദേശങ്ങൾ അടക്കം ഉൾപ്പെടുത്തിയാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് രേഖ എത്തുന്നത്. തെറ്റ് തിരുത്തൽ ആധാരമാക്കാൻ രേഖ അടുത്ത സിസിയിൽ അവതരിപ്പിക്കും. പിബി രേഖയ്ക്ക് അന്തിമ രൂപം നൽകി. പാർലമെൻ്ററി അധികാരത്തോട് വല്ലാത്ത ആഗ്രഹം മുതിർന്ന നേതാക്കൾക്ക് അടക്കം ഉണ്ടായിരുന്നു. ഇത് വിശദമായി സിസി ചർച്ച ചെയ്യും. പാർട്ടിക്കുള്ളിൽ കൂടുന്ന തെറ്റായ പ്രവണതകൾ തിരുത്തണം. പാർലമെൻ്ററി സംവിധാനത്തിലൂടെ മാത്രം ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം എന്നത് വ്യാമോഹമാണ്. സംസ്ഥാന ഘടകത്തിൻ്റെ റിപ്പോർട്ട് അതേപടി അംഗീകരിച്ചോ എന്നതിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി മറുപടി പറഞ്ഞില്ല. സിപിഎം പിബി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു എം എ ബേബി.





0 تعليقات