ഹേമചന്ദ്രന്‍ കൊലക്കേസ്: ഒളിവിലായിരുന്ന യുവതി പിടിയില്‍


കോഴിക്കോട്: ഹേമചന്ദ്രന്‍ കൊലക്കേസില്‍ പ്രധാന പ്രതിയായ യുവതി പിടിയില്‍. കണ്ണൂര്‍ സ്വദേശിനിയായ ലീബയാണ് പിടിയിലായത്. കേസിലെ ആറാം പ്രതിയാണ് ഇവര്‍. ഇവര്‍ക്കെതിരെ നേരത്തെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ചാണ് യുവതി പിടിയിലായത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്താന്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുമെന്നാണ് വിവരം. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. കേസില്‍ മറ്റ് പ്രതികള്‍ അറസ്റ്റിലായ സമയത്ത് ആറാം പ്രതിയായ ലീബ വിദേശത്തായിരുന്നു. കേസിസിന്റെ ഭാഗമായി നാട്ടിലെത്താന്‍ പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തോട് പ്രതി സഹകരിച്ചിരുന്നില്ല. 2024 ഏപ്രില്‍ ഒന്നിനാണ് ഹേമചന്ദ്രനെ കാണതായെന്ന പരാതി ലഭിക്കുന്നത്. ഹണിട്രാപ്പിലൂടെ പണം കൈക്കലാക്കി മുഖ്യ പ്രതിയിലേക്ക് ഹേമചന്ദ്രനെ എത്തിച്ചത് ആറാം പ്രതിയായ ലീബയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ലീബയും ഹേമചന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണങ്ങളും പൊലീസിന് ലഭിച്ചിരുന്നു. 2024 മാര്‍ച്ചിലാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ജൂണ്‍ 28നാണ് ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. വയനാട് ചേരമ്പാടിയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകള്‍ കൊലപാതകത്തിന് പിന്നിലുണ്ടെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഹേമചന്ദ്രന്‍ തൂങ്ങിമരിച്ചതാണെന്നും അങ്ങനെ കണ്ടപ്പോള്‍ മൃതദേഹം കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നായിരുന്നു മുഖ്യപ്രതി നൗഷാദിന്റെ ആദ്യമൊഴി. എന്നാല്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.



إرسال تعليق

0 تعليقات