പരീക്ഷ ക്രമക്കേടിനെതിരെ ഒപ്പ് ശേഖരണ ക്യാമ്പയിനുമായി കോൺഗ്രസ്; ഇത് വെറും പ്രചരണമല്ല, ആവശ്യങ്ങൾ സർക്കാരിലേക്ക് എത്തിക്കാനുള്ള മാർഗമെന്ന് രാഹുൽ ഗാന്ധി

 


പരീക്ഷ ക്രമക്കേടിനെതിരെ ഒപ്പ് ശേഖരണ ക്യാമ്പയിനുമായി കോൺഗ്രസ്. ക്യാമ്പയിൻ്റെ ഭാഗമാകാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ച , പരീക്ഷാക്രമകേട് അമിത ഫീസ് എന്നിവ കാരണം നിങ്ങൾ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കിൽ ക്യാമ്പയിൻ്റെ ഭാഗമാകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇത് വെറുമൊരു പ്രചരണമല്ല ആവശ്യങ്ങൾ സർക്കാരിലേക്ക് എത്തിക്കാനുള്ള മാർഗമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

കുട്ടികളുടെ ആഗ്രഹങ്ങളെ ബഹുമാനിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് ഇല്ലെന്നും കുട്ടികളെ വിദ്യാസമ്പന്നരാക്കേണ്ടത് രാജ്യത്തിൻ്റെ കടമയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം വിദ്യാർത്ഥികളെ തൊഴിലിനായി സജ്ജരാക്കുന്നതിൽ പരാജയപ്പെടുന്നുവെന്നും ഗാന്ധി വാദിച്ചു. വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും വിദ്യാഭ്യാസത്തിനായി വലിയ തുകകൾ ചെലവഴിക്കുന്നുണ്ടെങ്കിലും, രാജ്യത്ത് 1.2 ശതമാനം ആളുകൾക്ക് മാത്രമേ നിലവിൽ ശമ്പളമുള്ള ജോലികൾ നേടാൻ കഴിയുന്നുള്ളൂവെന്ന് രാഹുൽ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു.

യുവാക്കളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിനല്ല ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും പലപ്പോഴും അവരെ ഇടുങ്ങിയ തൊഴിൽ തിരഞ്ഞെടുപ്പുകളിലേക്ക് പരിമിതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഞ്ചിനീയറിംഗ്, മെഡിസിൻ, സിവിൽ സർവീസസ്, നിയമം അല്ലെങ്കിൽ സായുധ സേന തുടങ്ങിയ പരമ്പരാഗത തൊഴിലുകൾക്ക് പുറത്തുള്ള വഴികൾ പിന്തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നിലവിലുള്ള ചട്ടക്കൂടിനുള്ളിൽ വളരെ കുറച്ച് പിന്തുണ മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് രാഹുൽ ഗാന്ധി പറയുന്നു.

സമൂലമായ പരിഷ്കാരങ്ങൾക്ക് ആഹ്വാനം ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് പറഞ്ഞു. നിലവിലെ വ്യവസ്ഥിതി പുനഃക്രമീകരിക്കേണ്ടതുണ്ട്. നമ്മൾ ഈ വ്യവസ്ഥിതി മാറ്റണം, നന്നാക്കണം, വലിയ സ്വപ്നം കാണാനും ആ സ്വപ്നം സാക്ഷാത്കരിക്കാനും നിങ്ങളെ അനുവദിക്കുന്ന ഒരു സംവിധാനം കൊണ്ടുവരണം. കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്താതെ വിദ്യാർത്ഥികൾക്ക് അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വിദ്യാഭ്യാസം പ്രാപ്തമാക്കണമെന്ന് അദ്ദേഹം വാദിച്ചു. ലക്ഷക്കണക്കിന് രൂപയും കോടിക്കണക്കിന് രൂപയും കൊള്ളയടിക്കാതെ ഏറ്റവും കുറഞ്ഞ ചെലവിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.



Post a Comment

0 Comments