കൊച്ചി: ടിനി ടോമിനെതിരായ നടി അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. കടവന്ത്ര സി ഐ എറണാകുളം എസ് പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ടിനി ടോമിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പരാമര്‍ശിക്കുന്നത്. മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ആവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിയില്‍ അന്‍സിബയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പൊലീസ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ജൂൺ ഒന്നിനാണ് അൻസിബ ടിനിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താൻ മതം മാറ്റാൻ ശ്രമിച്ചു എന്നതുൾപ്പെടെ വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചുവെന്നും അൻസിബ ആരോപിച്ചിരുന്നു. താൻ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബ പരാതിയിൽ ആരോപിച്ചിരുന്നു. മാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ അൻസിബയുടെ ആരോപണം നിഷേധിച്ച് ടിനി ടോം രംഗത്തെത്തുകയും ചെയ്തിരുന്നു. സ്റ്റേജ് ഷോകൾ നടക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവർത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നുമാണ് ടിനി ടോം പറഞ്ഞത്. ജിഹാദിയെന്ന് താൻ വിളിച്ചിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. തുടർന്ന് ടിനി ടോമിനെ പിന്തുണച്ചും എതിർത്തും അമ്മ സംഘടനയിലെ അഭിനേതാക്കൾ രംഗത്തെത്തിയിരുന്നു.





0 Comments