പ്രതിയുടെ ജാമ്യം റദ്ദാക്കണം; ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അസാധാരണ നീക്കവുമായി ഇ ഡി


കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ നിന്ന് റെയ്ഡ് കഴിഞ്ഞിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അസാധാരണ നീക്കവുമായി ഇ ഡി. ഒന്‍പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രോസിക്യൂട്ടര്‍ സെഷന്‍സ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് സംശയിക്കുന്നതായി ഇ ഡി അപ്പീലില്‍ ചൂണ്ടിക്കാട്ടി. കേസില്‍ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് ഒമ്പതാം പ്രതിയായ ഹരീഷ് കുമാര്‍. ഹരീഷ് കുമാറിന്റെ ജാമ്യത്തെ എതിര്‍ത്ത് കഴിഞ്ഞ മാസം 18ന് പൊലീസ് കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് വിരുദ്ധമായി പ്രതിയെ കസ്റ്റഡിയില്‍ വേണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചതോടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. ഇ ഡി കേസുമായി ബന്ധപ്പെട്ട തുടരന്വേഷണങ്ങളും ചോദ്യം ചെയ്യലുകളും നടന്നുവരുന്നതിനാലും പ്രതി ജാമ്യത്തില്‍ ഇറങ്ങിയാല്‍ സമാന രീതിയിലുള്ള ആക്രമണ സംഭവങ്ങളും പ്രക്ഷോഭങ്ങളും നടത്തി ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നുണ്ട്. അതേസമയം കേസില്‍ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതികളുടെ ഫോണ്‍ കോളുകളില്‍ അസ്വാഭാവികതയില്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂടുതല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസില്‍ 20ലേറെപ്പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. ഒരാള്‍ വിദേശത്തേക്ക് കടന്നതും കോടതിയെ പൊലീസ് അറിയിച്ചു.



Post a Comment

0 Comments