രണ്ടര മാസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ കടമെടുത്തത് 10,400 കോടി രൂപ; കണക്കുകള്‍ പുറത്ത്


തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കടമെടുത്തത് 10,400 കോടി എന്ന് കണക്കുകള്‍. മെയ് 26 ന് 1800 കോടി വായ്പ എടുത്തിരുന്നു. 2800 കോടി എടുത്തത് ജൂണ്‍ 9 ന്. പിന്നാലെ ജൂണ്‍ 23 ന് വീണ്ടും 1800 കോടി വായ്പയെടുത്തു. ജൂലൈ 7 ന് വീണ്ടും 1800 കോടിയും ജൂലൈ 21 ന് 2200 കോടിയും കടമെടുത്തു എന്നാണ് കണക്ക്. ഡിസംബര്‍ വരെ കേരളത്തിന് കടമെടുക്കാവുന്നത് 32,464 കോടി മാത്രമാണ്. സാധാരണ രീതിയില്‍ കടം എടുപ്പ് പരിധിക്ക് അനുസരിച്ച് സര്‍ക്കാരുകള്‍ വായ്പ എടുക്കാറുണ്ട്. അതിനാല്‍ ഇതൊരു സാധാരണ നടപടി ക്രമമാണെന്ന് വിലയിരുത്താം. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലേറി രണ്ട് മാസം കഴിയുമ്പോള്‍ തന്നെ ഇത്രയും ഭീമമായ തുക കടം എടുത്തത് ആശങ്കയാകുന്നുണ്ട്. ഓണക്കാലം വരുന്ന സാഹചര്യത്തില്‍ വിവിധ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസവും കടമെടുത്തത് എന്നാണ് വിവരം. അഞ്ച് തവണയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വായ്പ എടുത്തിരിക്കുന്നത്. ധവള പത്രത്തില്‍ അടക്കം കഴിഞ്ഞ സര്‍ക്കാരിന്റെ വായ്പ എടുക്കലിനെ നിശിതമായി വിമര്‍ശിച്ച കോണ്‍ഗ്രസ് അധികാരത്തിലെത്തി രണ്ടര മാസത്തിനകം എടുത്ത കടത്തിന്റെ കണക്കില്‍ വിമര്‍ശനം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.



Post a Comment

0 Comments