ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേട് അന്വേഷണത്തില്‍ അട്ടിമറി; അന്വേഷണ ചുമതല കണ്‍ട്രോളര്‍ക്ക് നല്‍കി ചെയര്‍മാന്‍


തിരുവനന്തപുരം: ആസൂത്രണബോര്‍ഡ് പിഎസ്‌സി പരീക്ഷാക്രമക്കേട് അന്വേഷണത്തില്‍ അട്ടിമറി. ക്രമക്കേട് അന്വേഷിക്കാന്‍ കണ്‍ട്രോളര്‍ക്ക് പിഎസ്‌സി ചെയര്‍മാന്‍ നിര്‍ദേശം നല്‍കി. എസ്പിയുടെ നേതൃത്വത്തില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കുമെന്നായിരുന്നു പിഎസ്‌സി യോഗ തീരുമാനം. എന്നാല്‍ ഇത് അട്ടിമറിച്ച് ക്രമക്കേട് അന്വേഷിക്കാന്‍ പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജു കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. പിഎസ്‌സി സെക്രട്ടറി അറിയാതെയാണ് ചെയര്‍മാന്റെ നടപടി. എന്നാല്‍ പരീക്ഷാ കണ്‍ട്രോളര്‍ അന്വേഷണത്തിന് നിയമതടസ്സം അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ വീഴ്ചകള്‍ അന്വേഷിക്കാന്‍ മാത്രമാണ് കണ്‍ട്രോളര്‍ക്ക് അധികാരം. ആസൂത്രണ ബോര്‍ഡ് സുപ്രധാന തസ്തികളിലെ പരീക്ഷകളില്‍ ആണ് ക്രമക്കേട് നടന്നത്. പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെയാണ് ഫലം പിഎസ്സി പ്രസിദ്ധീകരിച്ചത്. ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷന്‍ ചീഫ്, പ്ലാനിങ് കോ-ഓര്‍ഡിനേഷന്‍ ഡിവിഷന്‍ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. ക്രമക്കേട് നടത്തിയ പരീക്ഷകളില്‍ പുനര്‍മൂല്യനിര്‍ണയം നടത്താനും ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കാനുമായിരുന്നു പിഎസ്‌സി യോഗ തീരുമാനം. ആസൂത്രണ ബോര്‍ഡിലേക്ക് 2019ല്‍ പിഎസ്സി നടത്തിയ അഭിമുഖത്തിലും ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നിരുന്നു. അഭിമുഖത്തില്‍ ഇടത് നേതാക്കള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കിയെന്നാണ് പരാതി. എഴുത്ത് പരീക്ഷയിലെ മാര്‍ക്കിന്റെ 12.02 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് അഭിമുഖത്തില്‍ നല്‍കാന്‍ പാടില്ലെന്ന ഉത്തരവ് പാലിക്കാതെയായിരുന്നു നീക്കം. പിഎസ്‌സി പരീക്ഷാക്രമക്കേടില്‍ പരാതി വ്യാപകമായതോടെ സര്‍ക്കാര്‍ നിയമോപദേശം തേടി. വിജിലന്‍സ് അന്വേഷണമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമോപദേശം ലഭിച്ചാല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കും.



إرسال تعليق

0 تعليقات