ലോക്കോ പൈലറ്റുമാരുടെ അടക്കം റെയിൽവേയിലെ ഒഴിവുകൾ നികത്താതെ ഇന്ത്യൻ റെയിൽവേ. മതിയായ വിശ്രമം ഇല്ലാതെയാണ് ലോക്കോ പൈലറ്റുമാർ ജോലി ചെയ്യുന്നത്. ഉറക്കമില്ലായ്മയും വിശ്രമക്കുറവും ട്രെയിൻ അപകടങ്ങൾ അടക്കം ക്ഷണിച്ചു വരുത്തുമെന്ന് ജീവനക്കാർ പറയുന്നു. തിരുവനന്തപുരം സ്റ്റേഷനു കീഴിൽ മാത്രം നൂറിലധികം വേക്കൻസികൾ ആണ് നിലവിലുള്ളത്.
2018ന് ശേഷം കൃത്യമായി ഒഴിവുകൾ നികത്താത്തതാണ് റെയിൽവേ ജീവനക്കാരെ പ്രതിസന്ധിയിൽ ആക്കിയത്. കൃത്യമായ വിശ്രമവും ഉറക്കവും ഇല്ലാതെയാണ് ലോക്കോ പൈലറ്റുമാർ ജോലി ചെയ്യുന്നത്. പലപ്പോഴും അധികസമയങ്ങളിൽ അടക്കം ജോലി ചെയ്യേണ്ട അവസ്ഥയാണ്. മതിയായ വിശ്രമം ലഭിക്കാതെയുള്ള ഡ്യൂട്ടികൾ വലിയ അപകടങ്ങൾക്ക് വരെ കാരണമാകാം എന്ന് റെയിൽവേ ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. സമീപകാലങ്ങളിൽ ഉണ്ടായ ട്രെയിൻ അപകടങ്ങളുടെ കാരണം ലോക്കോ പൈലറ്റുമാരുടെ വിശ്രമമില്ലാത്ത ജോലിയാണെന്ന വിമർശനവും ഉയരുന്നുണ്ട്.
ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള പല സ്റ്റേഷനുകളിലും മതിയായ ലോക്കോ പൈലറ്റുമാർ ഇപ്പോഴും ഇല്ല. നൂറിലധികം വേക്കൻസികൾ ആണ് ഓരോ സ്റ്റേഷനുകളിലും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം സീനിയോറിറ്റി അടിസ്ഥാനമാക്കിയുള്ള സ്ഥലംമാറ്റവും സതേൺ റെയിൽവേ അട്ടിമറിക്കുന്നതായി പരാതിയുണ്ട്. ലോക്കോ പൈലറ്റ് മാരുടെ മാനസികാവസ്ഥ കൂടി കണക്കിലെടുത്ത് നിലവിലുള്ള ഒഴിവുകൾ വേഗം നികത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
പ്രതിസന്ധി ഉന്നയിച്ചുകൊണ്ട് വിവിധ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് വലിയ പ്രക്ഷോഭ പരിപാടികളും ധരണയും സംഘടന നടത്തിയിരുന്നു. എന്നാൽ ഇതുവരെയും കൃത്യമായ ഇടപെടലുകൾ ഇന്ത്യൻ റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഒഴിവുകൾ നികത്താത്ത പക്ഷം വലിയ പ്രക്ഷോഭങ്ങളിലേക്ക് കടക്കാനാണ് ജീവനക്കാരുടെ സംഘടനയുടെ തീരുമാനം.





0 تعليقات