പത്തനംതിട്ട: അടൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഷെഹനയുടെ ആണ്‍ സുഹൃത്ത് ഏഴുകുളം സ്വദേശി അരുണാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. സംഭവ സമയം യുവതിയുടെ വീട്ടില്‍ ഉണ്ടായിരുന്ന അരുണിനെ അന്നുതന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 31 കാരി ഷെഹനയാണ് വീട്ടിലെ സ്റ്റെയര്‍ കേയ്സില്‍ തൂങ്ങിമരിച്ചത്. തൂങ്ങിയാണ് മരണം എന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് യുവതിയെ അടൂരിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടൂര്‍ കോട്ടമുകള്‍ സ്വദേശിനിയാണ് ഷെഹന. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു യുവതി.തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം നടന്നത്. ഷെഹനയുടെ വീട്ടില്‍ നിന്നും ബഹളം കേട്ടതിനെതുടര്‍ന്നാണ് നാട്ടുകാര്‍ സംഭവസ്ഥലത്ത് എത്തിയത്. തുടർന്ന് അടൂര്‍ നഗരസഭ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സംഭവ സ്ഥലത്തെത്തിയ കൗണ്‍സിലര്‍ വീടിനുള്ളിലുണ്ടായിരുന്ന ആണ്‍ സുഹൃത്തിനോട് കതക് തുറക്കാന്‍ ആവശ്യപ്പെടുകയും യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
ഉടന്‍തന്നെ അടൂര്‍ പൊലീസിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. മരിച്ച ഷെഹനയുടെയും യുവാവിന്റെയും ശരീരത്തില്‍ രക്തപാടുകള്‍ കണ്ടെത്തിയിരുന്നു.





0 Comments