'പുരസ്‌കാരങ്ങള്‍ രാഷ്ട്രീയപരമായ സൗകര്യത്തിനല്ല, കലാപരമായ മികവിനായിരിക്കണം'; ചന്തു സലിം കുമാര്‍


ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് പിന്നാലെ പ്രതിഷേധം അറിയിച്ച് നടന്‍ ചന്തു സലീം കുമാര്‍. പുരസ്‌കാരങ്ങള്‍ രാഷ്ട്രീയപരമായ സൗകര്യത്തിനല്ലെന്നും കലാപരമായ മികവിന്റെ തെളിവായി നിലകൊള്ളണമെന്നും ചന്തു പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ചന്തു പ്രതിഷേധം അറിയിച്ചത്. '2050 ല്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രം പഠിക്കുന്ന ഒരു കുട്ടിയെ സങ്കല്‍പ്പിക്കുക. അവര്‍ ദേശീയ അവാര്‍ഡ് ജേതാക്കളുടെ പട്ടിക നോക്കുകയും പ്രശംസിക്കപ്പെട്ട ഓരോ സിനിമ കാണുകയും ചെയ്യും. ആരായിരുന്നു അധികാരത്തിലെന്നോ അന്നത്തെ രാഷ്ട്രീയ സാഹചര്യം എന്തായിരുന്നെന്നോ അവര്‍ക്കറിയില്ല.സ്‌ക്രീനില്‍ കാണുന്നത് മാത്രം അവര്‍ വിലയിരുത്തും. മികച്ച ചിത്രങ്ങള്‍ അവഗണിക്കപ്പെടുകയും സാധാരണ നിലവാരമുള്ള പല ചിത്രങ്ങള്‍ക്കും അംഗീകാരം ലഭിക്കുകയും ചെയ്‌തെങ്കില്‍, അവര്‍ സ്വാഭാവികമായും എന്തുകൊണ്ടെന്ന് ചോദിക്കും. പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പം അവാര്‍ഡുകളെ സ്വാധീനിച്ചു എന്നതാണ് ആളുകള്‍ നല്‍കുന്ന ഉത്തരമെങ്കില്‍, ചരിത്രം അതാവും ഓര്‍മിക്കുക.

ട്രോഫി എന്നെന്നേക്കുമായി നിലനില്‍ക്കാം, പക്ഷേ അത് എങ്ങനെ നേടി എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും നിലനില്‍ക്കും. പുരസ്‌കാരങ്ങള്‍ സര്‍ക്കാരുകളേക്കാള്‍ കാലം നിലനില്‍ക്കേണ്ടവയാണ്. അവ രാഷ്ട്രീയപരമായ സൗകര്യത്തിനല്ല, കലാപരമായ മികവിന്റെ തെളിവായി നിലകൊള്ളണം. അതിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടാല്‍, ചരിത്രം ഇവയെ അക്കാലത്തെ മികച്ച ചിത്രങ്ങളായി ഓര്‍ക്കില്ല- പ്രതിഭയേക്കാള്‍ അധികാരത്തിന് പ്രാധാന്യം നല്‍കിയപ്പോള്‍ വിജയിച്ച ചിത്രങ്ങളായിട്ടായിരിക്കും അവയെ ഓര്‍മിക്കുക'.- ചന്തു കുറിച്ചു. നാഷണല്‍ സിനിമാറ്റിക് അവാര്‍ഡ്‌സ് എന്ന ഹാഷ്ടാഗോടെയായിരുന്നു ചന്തുവിന്റെ പ്രതികരണം. മികച്ച കഥ, തിരക്കഥ, ചിത്രം, സംവിധാനം തുടങ്ങിയ കാറ്റഗറികളില്‍ ശക്തമായ മത്സരം ഉയര്‍ത്തിയ സിനിമകളായിരുന്നു മലയാളത്തിന്റെ മഞ്ഞുമ്മലും കിഷ്‌കിന്ധയും.



إرسال تعليق

0 تعليقات