ശ്രീകണ്ഠപുരം കക്കണ്ണംപാറയിലെ ചെങ്കൽ ഖനനം സംബന്ധിച്ച് ജിയോളജിസ്റ്റ് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ആവശ്യപ്പെട്ടു. കക്കണ്ണംപാറയിലെ പട്ടികവർഗ ഉന്നതിക്ക് അടുത്തായി നടത്തുന്ന ഖനനം പ്രദേശവാസികളുടെ പരാതിയെ തുടർന്നുള്ള ഇടപെടൽ കാരണം താൽക്കാലികമായി നിർത്തിയിരുന്നു. എന്നാൽ ഖനനം വീണ്ടും തുടങ്ങിയതായും അതോടെ സമരം പുനരാരംഭിച്ചതയും സജീവ് ജോസഫ് എംഎൽഎ ഉന്നയിച്ചു.
ഇതോടെയാണ് ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയത്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച ചുഴലിയിൽ പുലിയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്ന് മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു. പ്രദേശത്ത് ഡ്രോൺ പരിശോധന നടത്തുകയാണെന്നും ക്യാമറയിൽ ഇതുവരെ പുലിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പുലി സാന്നിധ്യം സ്ഥിരീകരിച്ച മുറയ്ക്ക് കൂട് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങണമെന്ന് മന്ത്രി നിർദേശിച്ചു. വനത്തോട് ചേർന്ന പ്രദേശങ്ങളിൽ ഏതെങ്കിലും ഗ്രാമപഞ്ചായത്ത് കാടുമൂടിയ പ്രദേശങ്ങൾ വെട്ടിത്തെളിച്ചിട്ടുണ്ടോ എന്ന് മന്ത്രി ആരാഞ്ഞു. ഇത്തരം പ്രവൃത്തി തൊഴിലുറപ്പുപദ്ധതിയിൽ ഏറ്റെടുക്കാൻ സാധ്യമല്ലെന്നും മലയോര പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകൾക്ക് തനത് ഫണ്ട് കുറവാണെന്നും തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ചൂണ്ടിക്കാട്ടി. കാടുമൂടിക്കിടക്കുന്ന സ്വകാര്യ ഭൂമിയുടെ ഉടമകളെ കണ്ടെത്തലാണ് മറ്റൊരു പ്രയാസം. മലയോര മേഖലകളിൽ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ച് ഇത്തരം ഭൂമി കണ്ടെത്തണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി.






0 تعليقات