ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്; രമേശ് ചെന്നിത്തല

 

മെഡിക്കല്‍ ഷോപ്പിന്റെ മറവില്‍ പലര്‍ക്കും ലഹരി ലഭിക്കുന്നതായി വിവരമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്. പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പരിശോധനയ്ക്കിടെ, പൊലീസിന് നേരെയുള്ള ആക്രമണം വെച്ചു പൊറുപ്പിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഒരു കാര്യത്തിലും വിട്ടുവീഴ്ചയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചില മെഡിക്കല്‍ ഷോപ്പുകളില്‍ ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കൊടുത്ത് അത് ലഹരിക്ക് പകരം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഒരു കാരണവശാലും അത് അനുവദിക്കില്ല. മെഡിക്കല്‍ ഷോപ്പുകാര്‍ ആരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പിന്‍വലിയണം. കുറിപ്പടിയില്ലാതെ മരുന്നുകൊടുത്താല്‍ നടപടിയുണ്ടാകും. പൊലീസ് അവരുടെ പിന്നാലെയുണ്ടാകും. ആരോഗ്യമന്ത്രി കെ മുരളീധരനുമായി ഇന്നീ കാര്യം സംസാരിക്കുന്നുണ്ട് – അദ്ദേഹം പറഞ്ഞു.

പിഎസ്സി ക്രമക്കേട് ഗവണ്‍മെന്റ് പരിശോധിച്ച് വരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പിഎസ്സിയുടെ വിശ്വാസം തകര്‍ക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



Post a Comment

0 Comments