സംഘപരിവാർ പശ്ചാത്തലമടക്കം പരിശോധിക്കണം; ശേഷാദ്രിനാഥിന്റെ നിയമന ശുപാർശയില്‍ ഹൈക്കമാന്റ് ഇടപെടൽ

 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള എന്‍ ശേഷാദ്രിനാഥിന്റെ നിയമന ശുപാര്‍ശയില്‍ ഇടപെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്റ്. നിയമന ശുപാര്‍ശക്കെതിരെയുള്ള പരാതികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന് നിര്‍ദേശം നല്‍കി. ശേഷാദ്രിനാഥിന്റെ സംഘപരിവാര്‍ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം.നിയമന ശുപാര്‍ശക്കെതിരെ കോണ്‍ഗ്രസില്‍ നിന്നും യൂത്ത് കോണ്‍ഗ്രസില്‍ നിന്നുമടക്കം എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യമന്ത്രി വി ഡി സതീശനുമായി സംസാരിച്ചിരുന്നു. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി മന്ത്രിമാരുമായി ഇക്കാര്യം സംസാരിച്ചു. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തുകയും സണ്ണി ജോസഫ്, കെ എം ഷാജി എന്നിവരുമായി കൂടിയാലോചിക്കുകയും ചെയ്തു. വിവാദം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് മുന്നണിയും പാര്‍ട്ടിയും.

അതേസമയം കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ശേഷാദ്രിനാഥ് മണ്ഡല പുനര്‍ നിര്‍ണ്ണയത്തില്‍ സംഘപരിവാറിന് വേണ്ടി ഇടപെടും. കേരളത്തിലെ ലക്ഷോപലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആശങ്കയാണ് പ്രകടിപ്പിച്ചത്. പ്രധാന തസ്തികകളിലെ നിയമനം പരിശോധിക്കാന്‍ പ്രത്യേക സമിതി വേണമെന്നും പി എം നിയാസ് താന്‍ ഉന്നയിച്ച പരാതികള്‍ മുഖ്യമന്ത്രിക്ക് ബോധ്യമാകുമെന്നാണ് പ്രതീക്ഷ. ശേഷാദ്രിനാഥിന്റെ സംഘപരിവാര്‍ ബന്ധമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ശേഷാദ്രിനാഥന്‍ സംഘപരിവാറിനോട് വിധേയത്വം പ്രകടിപ്പിച്ചിട്ടുണ്ട്. വിവാദത്തിന് പിന്നാലെ ശേഷാദ്രിനാഥ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൂട്ടിയെന്നും പി എം നിയാസ് പറഞ്ഞു. ശേഷാദ്രിനാഥിന്റെ നിയമന ശുപാര്‍ശ പരിശോധിക്കണമെന്നും രാഹുല്‍ ഗാന്ധി ഇടപെടണമെന്നും ആവശ്യപ്പെട്ട് പി എം നിയാസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു.



Post a Comment

0 Comments