തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമനങ്ങളില്‍ അടിമുടി ദുരൂഹത. ആയുഷ് ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജറുടെ നിയമന ഉത്തരവ് മന്ത്രി കെ മുരളീധരൻ റദ്ദാക്കി. ജൂണ്‍ 26-നാണ് ഡോ. ആര്‍ രജികുമാറിനെ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജറായി നിയമിച്ചത്. എന്നാൽ നാലുദിവസം കഴിഞ്ഞ് മന്ത്രി നിയമന ഉത്തരവ് റദ്ദാക്കി പകരം ഡോ. അനില്‍ എസ് കെയെ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജറായി നിയമിക്കുകയായിരുന്നു. നിയമനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. മന്ത്രിയുടെ നടപടിക്കെതിരെ ഡോക്ടര്‍മാര്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ട്. നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ കാലാവധി പൂര്‍ത്തിയായതിനാലുളള നിയമനം എന്നാണ് റെജികുമാറിന്റെ നിയമന ഉത്തരവില്‍ പറയുന്നതെങ്കിൽ ആരോഗ്യമന്ത്രിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ എന്ന് മാത്രമാണ് നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്. ആയുഷ് വകുപ്പിലെ പല നിയമനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെയും ആക്ഷേപങ്ങളുണ്ടായിരുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമനങ്ങള്‍ നടക്കുന്നു എന്നതാണ് വിമര്‍ശനം. അതിനിടെ ആയുഷ് മിഷന്‍ നിയമന ദുരൂഹതയിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ രംഗത്തെത്തി. നിയമനം റദ്ദാക്കിയതിന് ഒരു കാരണവുമില്ലെന്നും ഇതൊക്കെ സാധാരണ നടക്കുന്നതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒരാളെ വയ്ക്കുമ്പോള്‍ അവര്‍ക്ക് അസൗകര്യം ഉണ്ടാകും. ഭൂതകണ്ണാടി വെച്ച് നോക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തോന്നുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.




0 Comments